ബമാകോ: പടിഞ്ഞാറൻ മാലിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്വർണ്ണ ഖനി തകർന്നുണ്ടായ അപകടത്തിൽ 48 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ അധികവും സ്ത്രീകളാണ്. ഇവരിൽ ഒരു സ്ത്രീയോടൊപ്പം കൈക്കുഞ്ഞും ഉണ്ടായിരുന്നതായാണ് വിവരം. കെനീബ ജില്ലയിലെ ഡാബിയ കമ്മ്യൂണിലെ ബിലാൽകോട്ടോ ഗ്രാമത്തിലാണ് ദുരന്തം ഉണ്ടായത്.
ആഫ്രിക്കയിലെ മുൻനിര സ്വർണ ഉൽപാദകരിൽ ഒന്നാണ് മാലി. ഇവിടുത്തെ ഖനന കേന്ദ്രങ്ങളിൽ പതിവായി മാരകമായ മണ്ണിടിച്ചിലുകളും അപകടങ്ങളും ഉണ്ടാകുന്ന സ്ഥിതിയാണ്. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ മാലിയിൽ വൻ സ്വർണ നിക്ഷേപമുണ്ട്.
ജനുവരിയിൽ തെക്കൻ മാലിയിലെ ഒരു സ്വർണ്ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ കുറഞ്ഞത് പത്ത് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. അവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.