രേഖാ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രധാനമന്ത്രിയടക്കം നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു

 രേഖാ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു;  പ്രധാനമന്ത്രിയടക്കം  നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖാ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്. ഗവര്‍ണര്‍ വി.കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. ഡല്‍ഹിയുടെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയും നാലാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് രേഖാ ഗുപ്ത.

മുഖ്യമന്ത്രിക്കൊപ്പം പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും കപില്‍ മിശ്ര, മഞ്ചീന്ദര്‍ സിങ്, രവീന്ദ്ര ഇന്ദാര്‍ജ് സിങ്, ആഷിഷ് സൂദ്, പങ്കജ് കുമാര്‍ സിങ് എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നഡ്ഡ എന്നിവര്‍ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും വിവിധ എന്‍ഡിഎ മുഖ്യമന്ത്രിമാരും സന്നിഹിതരായിരുന്നു. വേദിയില്‍ വിവിധ മത ആചാര്യന്മാര്‍ക്കും പൗര പ്രമുഖര്‍ക്കും പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു.

. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മയെ പോലും മാറ്റി നിര്‍ത്തിയാണ് രേഖാ ഗുപ്തയെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുത്തത്.

ബിജെപി മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് രേഖാ ഗുപ്ത. ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയ വനിതാ നേതാവിനെ ബിജെപി രാജ്യ തലസ്ഥാനം ഭരിക്കാനേല്‍പ്പിച്ചത് വ്യക്തമായ പദ്ധതിയുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

സുരക്ഷിത ഡല്‍ഹിയാണ് തന്റെ മുന്‍ഗണനയെന്നും രാജ്യ തലസ്ഥാനത്തിന് പുതിയ മുഖഛായ നല്‍കുമെന്നും മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.