'ഗോവയില്‍ വിദേശ സഞ്ചാരികള്‍ കുറയാന്‍ കാരണം ഇഡലിയും സാമ്പാറും'; വിചിത്ര വാദവുമായി ബിജെപി എംഎല്‍എ

 'ഗോവയില്‍ വിദേശ സഞ്ചാരികള്‍ കുറയാന്‍ കാരണം ഇഡലിയും സാമ്പാറും'; വിചിത്ര വാദവുമായി ബിജെപി എംഎല്‍എ

പനാജി: ബീച്ച് പരിസരങ്ങളില്‍ ഇഡിയും സാമ്പാറും വില്‍ക്കുന്നത് ഗോവയില്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമായതായി ബിജെപി എംഎല്‍എ മൈക്കിള്‍ ലോബോ. വിദേശികളുടെ എണ്ണം കുറയുന്നതിന് സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. എല്ലാവരും ഉത്തരവാദികളാണെന്ന് അദേഹം പറഞ്ഞു. ബീച്ച് പരിസരങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിലും മൈക്കിള്‍ ആശങ്ക പ്രകടിപ്പിച്ചു.

ബംഗളൂരുവില്‍ നിന്നുള്ള ചിലര്‍ വട പാവ് വിളമ്പുന്നു, ചിലര്‍ ഇഡലി-സാമ്പാര്‍ വില്‍ക്കുന്നു. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് വിനോദസഞ്ചാരികള്‍ കുറയുകയാണ്. തീരദേശ മേഖലയില്‍ അത് തെക്കോ വടക്കോ ആകട്ടെ, വിദേശ സന്ദശകരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. നിരവധി ഘടങ്ങള്‍ ഇതിന് കാരണമാണ്. പങ്കാളികള്‍ എന്ന നിലയില്‍ എല്ലാവരും അതിന്റെ ഉത്തരവാദിത്വം വഹിക്കണമെന്നും എംഎല്‍എ പറഞ്ഞു.

എല്ലാ വര്‍ഷവും ചില വിദേശികള്‍ ഗോവ സന്ദര്‍ശിക്കാറുണ്ടെന്നും എന്നാല്‍ വിദേശത്ത് നിന്നുള്ള യുവ വിനോദസഞ്ചാരികള്‍ സംസ്ഥാനത്ത് നിന്ന് അകന്നുപോകുകയാണെന്നും ലോബോ കൂട്ടിച്ചേര്‍ത്തു. വിദേശ സഞ്ചാരികള്‍ ഗോവയിലേക്ക് വരാത്തതിന്റെ കാരണം പഠിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

മാത്രമല്ല വിദേശ വിനോദ സഞ്ചാരികള്‍ ഗോവയിലേക്ക് വരാന്‍ തയ്യാറാകാത്തതിന്റെ കാരണങ്ങള്‍ ടൂറിസം വകുപ്പും മറ്റ് പങ്കാളികളും സംയുക്ത യോഗം ചേര്‍ന്ന് പഠിക്കണം. ഇക്കാര്യം പരിഹരിക്കാന്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍, സംസ്ഥാനത്തെ ടൂറിസം മേഖല ഇരുണ്ട ദിനങ്ങളിലേക്ക് നീങ്ങുമെന്നും മൈക്കിള്‍ ലോബോ മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.