ഫൈനല്‍ സമനിലയില്‍; വിദര്‍ഭക്ക് മൂന്നാം രഞ്ജി കിരീടം: തോല്‍വിയറിയാതെ തലയെടുപ്പോടെ കേരളത്തിന് മടക്കം

ഫൈനല്‍ സമനിലയില്‍;  വിദര്‍ഭക്ക് മൂന്നാം രഞ്ജി കിരീടം: തോല്‍വിയറിയാതെ തലയെടുപ്പോടെ കേരളത്തിന് മടക്കം

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കിരീടമുയര്‍ത്തി വിദര്‍ഭ. ഫൈനലില്‍ സമനില വഴങ്ങിയതോടെ കേരളത്തിന് കിരീടം നഷ്ടമായി.

അവസാന ദിവസം 143.5 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്ത് വിദര്‍ഭ ബാറ്റിങ് തുടര്‍ന്നതോടെയാണ് കേരളം സമനിലയ്ക്ക് വഴങ്ങിയത്. ഇതോടെ ആദ്യ ഇന്നിങ്‌സിലെ 37 റണ്‍സ് ലീഡിന്റെ ബലത്തില്‍ വിദര്‍ഭ രഞ്ജി ട്രോഫി സ്വന്തമാക്കി. വിദര്‍ഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. 2018 ലും 2019 ലുമാണ് ഇതിന് മുന്‍പ് വിജയികളായത്.

അതേസമയം ഒരു കളിയിലും  തോല്‍ക്കാതെയാണ്  കേരളം സീസണ്‍ അവസാനിപ്പിച്ചത്. കേരളത്തിന്റെ വമ്പന്‍ തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നിടത്താണ് സമനില വഴങ്ങേണ്ടി വന്നതും വിദര്‍ഭയ്ക്ക് കിരീടം ലഭിച്ചതും. തോല്‍വിയറിയാതെ അഭിമാനത്തോടെ മടങ്ങാമെങ്കിലും ആദ്യ രഞ്ജി ട്രോഫി എന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് കേരളത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.

സീസണിലെ ഫൈനല്‍ ഉള്‍പ്പെടെയുള്ള പത്ത് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിദര്‍ഭ സമനില വഴങ്ങിയത്. ബാക്കിയെല്ലാ മത്സരങ്ങളിലും വിജിയിച്ച് കിരീട നേട്ടത്തിലേയ്ക്ക് എത്തുകയായിരുന്നു.

രഞ്ജി ട്രോഫിയുടെ 2024-25 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വിദര്‍ഭ താരമായ യഷ് റാത്തോഡാണ്. 960 റണ്‍സാണ് യഷ് നേടിയത്. ഡാനിഷ് മാലേവാര്‍ ആണ് ഫൈനലിലെ പ്ലയര്‍ ഓഫ് ദി മാച്ച്. 69 വിക്കറ്റുകള്‍ നേടിയ ഹര്‍ഷ് ദുബെ ആണ് പ്ലയര്‍ ഓഫ് ദി സീസണ്‍.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.