സ്വകാര്യ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെയുളളവർക്ക് 14 ദിവസം കൂടുമ്പോള്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അബുദബി വിദ്യാഭ്യാസ വിഭാഗത്തിന്‍റെ നിർദ്ദേശം. ഘട്ടം ഘട്ടമായി ക്യാംപസ് പഠനം ആരംഭിക്കാനിരിക്കെ കോവിഡ് പ്രതിരോധമുന്‍കരുതലെന്ന നിലയിലാണ് നിർദ്ദേശം നല്‍കിയിട്ടുളളത്. ആരോഗ്യവിദ്യാഭ്യാസ വിഭാഗങ്ങളുടെ പിന്തുണയോടെ ആരോഗ്യകരമായ പഠനാന്തരീക്ഷം കുട്ടികള്‍ക്ക് ഒരുക്കുകയെന്നുളളതാണ് ലക്ഷ്യം. പല സ്വകാര്യ സ്കൂളുകളും നിശ്ചിത ഇടവേളകളില്‍ ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്താന്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗവുമായി സഹകരിച്ച് സ്കൂള്‍ ഹെഡ് ക്വാർട്ടേഴ്സിലോ അല്ലെങ്കില്‍ നോളജ് ആന്‍റ് എഡ്യുക്കേഷന്‍ അധികൃതർ നിർദ്ദേശിക്കുന്നയിടങ്ങളിലോ എത്തിയാണ് ടെസ്റ്റ് പൂർത്തിയാക്കേണ്ടത്.നിലവില്‍ കുട്ടികള്‍ക്ക് ഇലേണിംഗ് അല്ലെങ്കില്‍ ക്യാംപസിലെത്തിയുളള പഠനം എന്നതില്‍ ഏതുവേണമെന്നുളള തീരുമാനം മാതാപിതാക്കളുടേതാണ്.