നയ്പിഡാവ്: സൈന്യവും സായുധ സംഘങ്ങളും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കുന്ന മ്യാന്മാറിൽ ബോംബാക്രമണത്തിൽ കത്തോലിക്കാ അജപാലനകേന്ദ്രം തകർന്നു. മ്യാന്മാറിന്റെ വടക്കൻ പ്രദേശത്തുള്ള ബാൻമാവ് രൂപതയിലെ സെന്റ് മൈക്കിൾസ് ഇടവകയുടെ അജപാലന കേന്ദ്രമാണ് ബർമീസ് സായുധ സേനസംഘം തകർത്തത്.
അഞ്ച് ഷെല്ലുകളും രണ്ട് ബോംബുകളും ഇടവക സമുച്ചയത്തിന് നേരെ പ്രയോഗിക്കപ്പെട്ടുവെന്ന് ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കെട്ടിടങ്ങൾക്ക് തകർച്ചയുണ്ടായിട്ടുണ്ടെന്നും ആളുകൾക്കാർക്കും പരിക്കേറ്റില്ലെന്നും ഇടവകയിൽ സേവനം ചെയ്യുന്ന വിൽബെർട്ട് മിരെഹ് എന്ന ഈശോ സഭാ വൈദികൻ പറഞ്ഞു.
ഇടവകയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത് പലപ്പോഴും മരങ്ങൾക്ക് കീഴിൽ തുറസായ സ്ഥലങ്ങളിലാണ്. ദേവാലയത്തിൽ ആക്രമണങ്ങൾ ഉണ്ടാകുന്നതിനാൽ അവിടെ വിശ്വാസികൾ ഒത്തുചേരുന്നത് അപകടകരമാണ്. എന്നാൽ ജനങ്ങളുടെ വിശ്വാസവും ആത്മ ധൈര്യവും ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്നും ഫാ. മിരെഹ് കൂട്ടിച്ചേർത്തു.
ദീർഘനാളുകളായി കച്ചിൻ സംസ്ഥാനത്ത് പ്രാദേശിക സമുദായ ഗ്രൂപ്പുകളും സൈന്യവുമായി ശക്തമായ പോരാട്ടം നടന്ന് വരികയാണ്. രാജ്യത്തെ സൈനിക ഭരണ കൂടത്തിനെതിരെ പതിറ്റാണ്ടുകളായി ചെറുത്ത് നിൽക്കുന്ന കച്ചിൻ ഇൻഡിപെൻഡൻസ് ആർമി (KIA) എന്ന വംശീയ ഗ്രൂപ്പ് സ്വയം നിർണയാവകാശത്തിനായാണ് പോരാടുന്നത്.