പീച്ചി പൊലീസ് സ്റ്റേഷനിലും കുന്നംകുളം മോഡല്‍ മര്‍ദനം; ദൃശ്യങ്ങള്‍ പുറത്ത്

പീച്ചി പൊലീസ് സ്റ്റേഷനിലും കുന്നംകുളം മോഡല്‍ മര്‍ദനം; ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷന്‍ മര്‍ദന ദൃശ്യങ്ങള്‍ കണ്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പേ സമാന രീതിയിലുള്ള മറ്റൊരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത്. പീച്ചി പോലീസ് സ്റ്റേഷനില്‍ 2023-ല്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് പരാതിക്കാരന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും നിയമ പോരാട്ടം നടത്തുകയാണ് അദ്ദേഹം.

2023 മെയ് 24-നാണ് കെ.പി ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പൊലീസ് സ്റ്റേഷനില്‍ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പീച്ചി എസ്ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം.

മര്‍ദന ദൃശ്യത്തിന് വേണ്ടി വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ പൊലീസ് നിരന്തരം തള്ളി. മാവോവാദി ഭീഷണിയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യം കൈമാറാതിരിക്കാനുള്ള കാരണങ്ങളായി പൊലീസ് നിരത്തി. ഒന്നര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിന് ശേഷമാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യാറായത്. എന്നിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുകയാണ് അധികൃതര്‍. മര്‍ദിച്ച എസ്‌ഐയെക്കൂടി പ്രതിചേര്‍ക്കാന്‍ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുജിത്തിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ ശനിയാഴ്ച സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.