പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തി: താലിബാന്‍ അറസ്റ്റ് ചെയ്ത അധ്യാപകനെപ്പറ്റി വിവരമില്ലെന്ന് കുടുംബം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തി: താലിബാന്‍ അറസ്റ്റ് ചെയ്ത അധ്യാപകനെപ്പറ്റി വിവരമില്ലെന്ന് കുടുംബം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പ്രചരണം നടത്തിയ അധ്യാപകനെ താലിബാന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത ശേഷം അദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കുടുംബം.

ഫെബ്രുവരി 24 ന് കാബൂളിലെ വസതിയില്‍ നിന്നാണ് താലിബാന്റെ നാല് പ്രാദേശിക ഉദ്യോഗസ്ഥരെത്തി വസീര്‍ ഖാന്‍ (25) എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത വസീര്‍ ഖാനെ അവരുടെ ഇന്റലിജന്‍സ് കേന്ദ്രമായ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സില്‍ എത്തിച്ചതായാണ് പുറത്തു വരുന്ന വിവരം.

അറസ്റ്റ് നടന്നിട്ട് രണ്ടാഴ്ചയായിട്ടും അദേഹം എവിടെയാണെന്നും എന്താണ് അവസ്ഥയെന്നും അറിയില്ലെന്നാണ് കുടുംബം പറയുന്നത്. താലിബാന്‍ ഉദ്യോഗസ്ഥര്‍ വസീര്‍ ഖാനെ വീട്ടില്‍ നിന്നു പിടികൂടി കൈകളും കണ്ണുകളും കെട്ടിയ ശേഷമാണ് പുറത്തെത്തിച്ചതെന്ന് അദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു.

2022 മുതല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് വസീര്‍ ഖാന്‍. ഇതിനുവേണ്ടി ടുഡേ ചൈല്‍ഡ് എന്ന സംഘടന നടത്തി വരികയായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഗ്രാമ പ്രദേശങ്ങളിലെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും രാജ്യത്തെ നിരക്ഷരത തുടച്ചു നീക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അദേഹം നടത്തിയിരുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.