അവയവക്കടത്ത്: 56 വൃക്കകള്‍ കരിഞ്ചന്തയില്‍ വിറ്റ ഉക്രെയ്ന്‍ യുവതി പോളണ്ടില്‍ അറസ്റ്റില്‍

അവയവക്കടത്ത്: 56 വൃക്കകള്‍ കരിഞ്ചന്തയില്‍ വിറ്റ ഉക്രെയ്ന്‍ യുവതി പോളണ്ടില്‍ അറസ്റ്റില്‍

വാഴ്സ: അവയവ കച്ചവട സംഘത്തിലെ അംഗമായ 35 കാരി ഉക്രെയ്ന്‍ യുവതി പോളണ്ടില്‍ അറസ്റ്റില്‍. അവയവക്കടത്തിന് കസാഖിസ്ഥാനില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഉക്രെയ്ന്‍ യുവതിയാണ് പോളിഷ് ബോര്‍ഡര്‍ സേനയുടെ പിടിയിലായത്. പി സേനിയ എന്നാണ് ഇവര്‍ക്ക് നിലവില്‍ നല്‍കിയിരിക്കുന്ന പേര്. യഥാര്‍ഥ പേര് പോളിഷ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

യുവതിക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍ നോട്ടീസ് നിലനില്‍ക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. പോളണ്ടിനും ഉക്രെയ്‌നും ഇടയിലുള്ള റെയില്‍വേ ക്രോസിങില്‍ വെച്ചാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 2020 മുതല്‍ യുവതിയെ ഇന്റര്‍പോള്‍ തിരയുകയാണെന്നും 2017 മുതല്‍ 2019 വരെ മനുഷ്യാവയവങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ചതിനും കരിഞ്ചന്തയില്‍ വിറ്റതിനുമാണ് യുവതി കസാഖിസ്ഥാനില്‍ ശിക്ഷിക്കപ്പെട്ടതെന്നും പ്രോസിക്യൂട്ടര്‍ ഓഫീസ് വക്താവ് മാര്‍ത പെറ്റ്‌കോവ്‌സ്‌ക അറിയിച്ചു.

കസാഖിസ്ഥാന്‍, അര്‍മേനിയ, അസര്‍ബെയ്ജാന്‍, ഉക്രെയ്ന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍, തായ്‌ലന്റ് എന്നി രാജ്യങ്ങളില്‍ നിന്നുള്ള 56 ആളുകളുടെ വൃക്കകള്‍ അനധികൃതമായി സ്വന്തമാക്കിയതിനും ഇവ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചതിനുമാണ് യുവതി ശിക്ഷിക്കപ്പെട്ടത്. അവയവക്കടത്ത് ഇവര്‍ വരുമാന മാര്‍ഗമാക്കി മാറ്റുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.