നൈജീരിയയിൽ 317 പെണ്‍കുട്ടികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ 317 പെണ്‍കുട്ടികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി

അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ സംഫാറയില്‍ സ്‌കൂൾ ഡോർമിറ്ററി ആക്രമിച്ച്  317 പെണ്‍കുട്ടികളെ സെക്യൂരിറ്റി ഗാർഡുകളുടെ വേഷത്തിലെത്തിയ നൂറുകണക്കിന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ.

എത്രപേരെ കാണാതായി എന്നതിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് സംഫാറയിലെ വിവരാവകാശ കമീഷണർ സുലൈമാൻ താനു അങ്ക പറഞ്ഞു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഇത്രയധികം കുട്ടികളെ ഒരുമിച്ച്‌ തട്ടിക്കൊണ്ടുപോകുന്നത്.

വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് അക്രമികൾ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ ഇരച്ചുകയറി പെൺകുട്ടികളെ ബന്ധികളാക്കി കൊണ്ടുപോയത്. മോചനദ്രവ്യത്തിനായി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പതിവാകുകയാണ്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഇതിന് പിന്നിൽ പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ബോക്കോ ഹറാമാണെന്നാണ് നിഗമനം.

തട്ടിക്കൊണ്ടു പോകുന്ന പെൺകുട്ടികളെ മുസ്ലിം മതം സ്വീകരിക്കാൻ നിർബന്ധിതരാകുകയാണ്. മതംമാറാൻ താല്പര്യം കാണിക്കാത്ത പെൺകുട്ടികളെ ഇവർ കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇക്കാര്യം കത്തോലിക്കാ സഭയും സന്നദ്ധസംഘടനകളും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ടെങ്കിലും കാര്യമായ ഇടപെടലുകൾ ഉണ്ടാകാത്തത് സങ്കടകരമാണ്.ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ തടയുന്നതിൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിസംഗതരാണ്.

അതേസമയം വാഹനത്തിൽ കയറ്റിയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ഇവരെ കണ്ടെത്താൻ സുരക്ഷാസേന ശക്തമായ തിരച്ചിൽ തുടങ്ങി. ഇതിന് മുൻപും സമാനമായ രീതിയിൽ സ്കൂളിൽ റെയ്ഡ് നടത്തി നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.