അബുജ: നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് അറുതിയില്ല. ആറ് ക്രൈസ്തവരെ ഫലാനി തീവ്രവാദികൾ കൊലപ്പെടുത്തി. നസറാവ കൗണ്ടിയിൽ കൃഷി സ്ഥലത്ത് കന്നുകാലികളെ മേയ്ക്കുന്നത് എതിർത്തതിനെ തുടർന്നാണ് തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടത്.
'ആക്രമത്തിൽ നിരവധി ക്രിസ്ത്യൻ ഗ്രാമവാസികൾ കൊല്ലപ്പെട്ടു. ഇതുവരെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു, ഞങ്ങളുടെ ഗ്രാമത്തെ ആക്രമിച്ചതിന് ശേഷം ഫുലാനി തീവ്രവാദികൾ നിരവധി വീടുകൾക്ക് തീയിട്ടു' പ്രദേശവാസിയായ എസെക്കിയൽ പറഞ്ഞു. മാർച്ച് പത്തിന് പു ലർച്ചെ മൂന്നുമണിയോടെ താമസക്കാർ ഉറങ്ങിക്കിടക്കുമ്പോഴാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്നും അദേഹം പറഞ്ഞു.
ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് വേൾഡ് വാച്ച് ലിസ്റ്റിൽ നൈജീരിയ ഏഴാം സ്ഥാനത്താണ്. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളായ ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി, ഫുലാനി തീവ്രവാദികൾ എന്നിവര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഒന്നര പതിറ്റാണ്ടിനിടെ അരലക്ഷത്തിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.