സ്‌കോപ്‌ജെ: യൂറോപ്പിന്റെ തെക്ക് കിഴക്കൻ മേഖലയിലെ രാജ്യമായ വടക്കന്‍ മാസിഡോണിയയിലെ ഒരു നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 51പേര്‍ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. തലസ്ഥാനമായ സ്‌കോപ്‌ജെയില്‍ നിന്ന് 100 കിലോമീറ്റര്‍ അകെലയുള്ള നഗരമായ കൊകാനിയിലാണ് തീപിടിത്തമുണ്ടായത്.
രാജ്യത്തെ പ്രമുഖ ഹിപ് കോപ് സംഗീത കലാകാരന്‍മാരായ ഡിഎന്‍കെയുടെ പരിപാടിക്കിടെയാണ് ദുരന്തമുണ്ടായത്. അര്‍ധരാത്രിയോടെയാണ് സംഗീത നിശ തുടങ്ങിയത്. പാർട്ടിയിൽ പങ്കെടുത്തവർ ആഘോഷം പൊലിപ്പിക്കാൻ പടക്കം പ്രയോഗിച്ചതാണ് അപകടകാരണമെന്ന് ആഭ്യന്തര മന്ത്രി പാഞ്ചേ തോഷ്കോവ്സ്കി പറഞ്ഞു.
നിശാ ക്ലബ്ബിന്റെ അകത്ത് തീ പടരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. പെട്ടന്ന് രക്ഷപ്പെടാൻ ശ്രമിക്കാൻ ആവശ്യപ്പെടുന്ന ബാൻഡി സംഘത്തിനിടയിലൂടെ യുവതീയുവാക്കൾ പരക്കം പായുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 1500ഓളം പേർ പങ്കെടുത്ത സംഗീത വിരുന്നിനിടയിലാണ് അപകടം സംഭവിച്ചത്.
മാസിഡോണിയയിലെ ഏറ്റവും ദുഖം നിറഞ്ഞ ദിവസമാണ് ഇതെന്നും യുവതലമുറയിലെ നിരവധി പേരുടെ മരണം വളരെ വേദനിപ്പിക്കുന്നതാണെന്നും വടക്കൻ മാസിഡോണിയ പ്രധാനമന്ത്രി എക്സിലെ കുറിപ്പിൽ വിശദമാക്കി.