സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ ഗർഭഛിദ്ര നിയമം പരിഷ്കരിക്കാൻ ശ്രമം നടക്കുന്നതിനിടെ ക്രിസ്ത്യൻ ലൈഫ്സ് മാറ്റേഴ്സ് സംഘടന സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത് അയ്യായിരത്തിലധികം ആളുകൾ. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പാർലമെന്റിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധം ക്രൈസ്തവ വിശ്വാസികളടക്കമുള്ള ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന മാർച്ച് അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബില്ലിനെ എതിർക്കുന്നവർ. ക്രൈസ്തവരുടെ മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി ആശുപത്രികളെയും ഡോക്ടർമാരെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭഛിദ്രം ചെയ്യാൻ നിർബന്ധിക്കുന്നതാണ് പുതിയ ബില്ല്. ഓസ്‌ട്രേലിയയിലെ മതസ്വാതന്ത്ര്യത്തിന് അപകടകരമായ ഒരു മാതൃക ഇത് സൃഷ്ടിക്കും. ഗർഭഛിദ്ര വ്യവസ്ഥകളെക്കുറിച്ച് ആശുപത്രികൾക്ക് നിർദേശങ്ങൾ നൽകാൻ ആരോഗ്യമന്ത്രിയെ അനുവദിക്കുകയും ആശുപത്രി അത് പാലിക്കുകയും വേണമെന്നും ബില്ലിൽ നിഷ്കർഷിക്കുന്നു.
ഗർഭഛിദ്രത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഗർഭഛിദ്രം ആവശ്യപ്പെടുന്ന സ്ത്രീകളെ മറ്റൊരാൾക്ക് റഫർ ചെയ്യണമെന്നും ബില്ല് ആവശ്യപ്പെടുന്നുണ്ട്.