'മയക്കുമരുന്നിലൂടെ ലഭിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നു'; ആരെയും വെറുതെ വിടില്ലെന്ന് അമിത് ഷാ

'മയക്കുമരുന്നിലൂടെ ലഭിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നു'; ആരെയും വെറുതെ വിടില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ആരെയും വെറുതെ വിടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 23,000 കിലോ ഗ്രാം സിന്തറ്റിക് ലഹരി പിടികൂടി നശിപ്പിച്ചു. ഇതിന് ഏകദേശം 14,000 കോടി രൂപ മൂല്യം വരുമെന്നും അമിത് ഷാ രാജ്യസഭയെ അറിയിച്ചു. മോഡി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണ കാലത്ത് 1.25 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തതായും അദേഹം വ്യക്തമാക്കി.

ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്തില്ലെന്നാണ് സര്‍ക്കാരിന്റെ നയം. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ലഹരിക്കെതിരായ പോരാട്ടം തുടരും.

ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകളുമായി പ്രവര്‍ത്തിച്ച് ഇതിനകം തന്നെ ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. കറുപ്പ് കൃഷി കണ്ടെത്തുന്നതിന് ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക സഹായം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

അഫ്ഗാനിസ്താസ്ഥാനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമെല്ലാമാണ് ലഹരി എത്തുന്നത്. എല്ലാവരും ഗുജറാത്തില്‍ മാത്രം എന്താണ് ലഹരി പിടിക്കുന്നതെന്ന് ചോദിക്കുന്നു. എന്നാല്‍, ഗുജറാത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനത്തും ലഹരി പിടിക്കുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.