പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയരുത്; പുതിയ അധ്യയന വര്‍ഷത്തില്‍ വിലക്ക് നീക്കണമെന്ന് താലിബാനോട് യുണിസെഫ്

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയരുത്; പുതിയ അധ്യയന വര്‍ഷത്തില്‍ വിലക്ക് നീക്കണമെന്ന് താലിബാനോട് യുണിസെഫ്

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് നീക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യുണിസെഫ്. ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അഫ്ഗാനിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യുണിസെഫിന്റെ അഭ്യര്‍ത്ഥന.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ പെണ്‍കുട്ടികളെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ പഠിക്കേണ്ട എന്ന തീരുമാനം 4,00,000 പെണ്‍കുട്ടികള്‍ക്ക് കൂടി വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെടുത്തി. 2021ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും തുലാസിലായിരുന്നു.

ഭാവി രക്ഷിക്കുന്നതിനായി വിദ്യാഭ്യാസത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണാധികാരികളോട് ആവശ്യപ്പെട്ടത്.

മൂന്ന് വര്‍ഷത്തിലേറെയായി അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നും യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ പറഞ്ഞു. എല്ലാ പെണ്‍കുട്ടികളെയും സ്‌കൂളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും മിടുക്കരായ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് തുടരുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ തലമുറകളോളം നിലനില്‍ക്കുമെന്നും യുണിസെഫ് ചൂണ്ടിക്കാട്ടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.