ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹമാസ് നേതാവ് സലാഹ് അൽ-ബർദാവീലും ഭാര്യയുമാണ് കൊല്ലപ്പെട്ടത്.
ജനുവരി 19 ന് ആരംഭിച്ച വെടിനിർത്തൽ കരാർ ഉപേക്ഷിച്ച് ഇസ്രയേൽ ഗാസയിൽ ആക്രമണങ്ങൾ പുനരാരംഭിച്ചതിന് പിന്നാലെയാണിത്. ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ യഥാർത്ഥ സർക്കാർ തലവൻ എസ്സാം അദ്ദലീസ്, ആഭ്യന്തര സുരക്ഷാ മേധാവി മഹ്മൂദ് അബു വത്ഫ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ കൊല്ലപ്പെട്ടു.
അതേസമയം വെടിനിര്‍ത്തലും സമാധാന കരാര്‍ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തില്‍ ഹമാസിന് പുതിയ മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്ത്. ബന്ദികളെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും അല്ലെങ്കില്‍ ഗാസയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കുമെന്നും മേഖലയില്‍ ഇസ്രയേല്‍ സ്ഥിര സാന്നിധ്യം നിലനിര്‍ത്തുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.