ടെൽ അവീവ് : വിമാനസർവീസുകൾ റദ്ദാക്കിയതുമൂലം ഇസ്രയേലിൽനിന്ന് മടങ്ങാനാകാതെ മലയാളികൾ ഉൾപ്പെടെയുളളവർ കുടുങ്ങി. ജോലി നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരും രോഗികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ നിർത്തിയതോടെ നൂറ് കണക്കിന് മലയാളികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്.
തങ്ങൾ എംബസ്സി , നോർക്ക എന്നവരെ സമീപിച്ചിട്ടും ഇത് വരെ അനുകൂല പ്രതികരണങ്ങൾ ഉണ്ടായിട്ടില്ലെന്ന് കുടുങ്ങിക്കിടക്കുന്നവരുടെ പ്രതിനിധി ബെസ്സി സിബി സിന്യൂസ് ലൈവിനോട് പറഞ്ഞു,എംബസ്സി ഉദ്യോഗസ്ഥർ ഉപദേശിക്കുന്നത് ഇസ്രേയലിൽ നിന്ന് ഫ്രാങ്ക്ഫർട്ടിൽ ചെന്ന് അവിടെ നിന്ന് ഇന്ത്യയിലെ ഏതെങ്കിലും വിമാനത്തവാളങ്ങളിലേക്ക് ടിക്കറ്റ് എടുക്കാനാണ്.ഭാരിച്ച യാത്ര ചിലവും, ട്രാൻസിറ്റ് വിസ ലഭിക്കാനുള്ള ബുദ്ധിമുട്ടും പലരെയും ഈ സാഹസത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു.
ജോലി നഷ്ടപെട്ടവരോ, വിസാ കാലാവധി തീർന്നവരോ രോഗികളോ ആയിട്ടുള്ള 250 പേരെങ്കിലും യാത്ര സൗകര്യത്തിനായി കാത്തിരിക്കുന്നു എന്ന് ഞങ്ങളുടെ പ്രതിനിധി റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്.
കോവിഡ് ലോക്ക് ഡൗൺ കാലത്ത് വന്ദേ ഭാരത് മിഷനിലൂടെ പ്രത്യേക ഫ്ലൈറ്റുകൾ നടത്തി അനേകരെ നാട്ടിലെത്തിച്ചത് പോലെ ഇസ്രായേലിൽ കുടുങ്ങിയവരെയും നാട്ടിലെത്തിക്കാൻ വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവർത്തിച്ച് ആവശ്യപ്പെടുന്നു. ജനുവരി 25 മുതൽ ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഇസ്രായേൽ നിർത്തി വച്ചിരിക്കുകയാണ്.