വത്തിക്കാന്‍ സിറ്റി : ലോകത്തെ നടുക്കി മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തില്‍ ഇരകളായവര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.
ഇരട്ട ന്യുമോണിയ ബാധിച്ച് അഞ്ച് ആഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്നും തിരികെയെത്തിയത്. ഇപ്പോള്‍ വിശ്രമത്തിലായിരിക്കെയാണ് ഭൂകമ്പ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. 88 വയസുള്ള കത്തോലിക്കാ സഭയുടെ തലവനും വാര്‍ത്തകള്‍ പിന്തുടരുന്നുണ്ടെന്നും മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ ഇരകള്‍ക്കായി അദേഹം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചതായും പ്രസ് ഓഫീസ് അറിയിച്ചു.
“തെക്കുകിഴക്കൻ ഏഷ്യയിൽ പ്രത്യേകിച്ച് മ്യാൻമറിലും തായ്‌ലൻഡിലും ഭൂകമ്പം മൂലമുണ്ടായ ജീവഹാനിയിലും വ്യാപകമായ നാശനഷ്ടങ്ങളിലും അനുശോചനവും വേദനയും അറിയിക്കുന്നു. ഈ ദുരന്തത്തിൽ വേദനിക്കുന്ന എല്ലാവരോടും എന്റെ ആത്മീയ അടുപ്പവും പ്രാർഥനയും അറിയിക്കുന്നു” – വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പാപ്പയ്ക്ക് വേണ്ടി അയച്ച സന്ദേശത്തിൽ പറഞ്ഞു.