മെൽബൺ: അന്തരിച്ച ഓസ്‌ട്രേലിയൻ മുൻ കർദിനാൾ ജോർജ് പെല്ലിന്റെ മധ്യസ്ഥതയിൽ പ്രാർത്ഥിച്ചത് വഴി 52 മിനിറ്റ് ശ്വാസം നിലച്ചുപോയ അമേരിക്കൻ ആൺകുട്ടിക്ക് സൗഖ്യം. അരിസോണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 18 മാസം പ്രായമുള്ള വിൻസെന്റ് എന്ന കുട്ടിക്കാണ് കർദിനാളിന്റെ മാധ്യസ്ഥതയിൽ പ്രാർത്ഥിച്ചത് വഴി സൗഖ്യം ലഭിച്ചതെന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. കർദിനാൾ പെല്ലിനെ ആദരിക്കുന്നതിനായി സിഡ്നിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സിഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷറാണ് ഈ അത്ഭുത കഥ പങ്കിട്ടത്.
'18 മാസം പ്രായമുള്ള കുട്ടി നീന്തൽ കുളത്തിൽ വീഴുകയായിരുന്നു. അവൻ 52 മിനിറ്റ് ശ്വാസം നിലച്ചു. അവന്റെ മാതാപിതാക്കൾ കർദിനാൾ പെല്ലിന്റെ മാധ്യസ്ഥത്തിനായി പ്രാർത്ഥിച്ചു. ആ കുട്ടി അതിജീവിച്ചു, തലച്ചോറിനോ ശ്വാസകോശത്തിനോ ഹൃദയത്തിനോ യാതൊരു തകരാറും കൂടാതെ ജീവൻ തീരിച്ചുകിട്ടി. അവൻ ഇപ്പോൾ സുഖമായിരിക്കുന്നു, ഡോക്ടർമാർ ഇതിനെ ഒരു അത്ഭുതം എന്ന് വിളിക്കുന്നു.'- ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ പറഞ്ഞു. ഡെയിലി മെയിൽ, ദ ഓസ്ട്രേലിയൻ തുടങ്ങിയ പത്രങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പ്രസാദ്ധികരിച്ചത്.
കർദിനാൾ ജോർജ് പെൽ
ഓസ്‌ട്രേലിയയുടെ ഏറ്റവും ഉന്നതനായ കത്തോലിക്ക പുരോഹിതനായ കർദിനാൾ ജോർജ് പെൽ 2023ലാണ് അന്തരിച്ചത്. 2014 മുതൽ 2019 വരെ വത്തിക്കാന്റെ സാമ്പത്തിക വിഭാഗത്തിന്റെ തലവനായിരുന്നു. 2019ൽ അദ്ദേഹം പോക്‌സോ കേസിൽ ഓസ്‌ട്രേലിയയിൽ ജയിലിലായി. എന്നാൽ അദേഹം നിരപരാധിയാണെന്ന് തെളിഞ്ഞതോടെ ഒരു വർഷത്തിന് ശേഷം ജയിൽ മോചിതനായി.
ഓസ്‌ട്രേലിയയിലും ലോകമെമ്പാടും തന്നെ വളരെ അധികം സ്വാധനീമുള്ള പുരോഹിതനായിരുന്നു കർദിനാൾ പെൽ. മെൽബണിലേയും സിഡ്‌നിയിലേയും ആർച്ച് ബിഷപ്പായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.