മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

മലപ്പുറം: മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. അഞ്ച് വീടുകളിലാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പഴയടത്ത് ഷംനാദിന്റെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയും രണ്ട് പേര്‍ സ്വര്‍ണപ്പണിക്കാരുമാണ്. പാലക്കാട് ശ്രീനിവാസന്‍ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന റെയ്ഡില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. മഞ്ചേരി സ്വദേശികളായ സലീം, അഖില്‍ എന്നിവരെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരിയില്‍ റെയ്ഡ് നടത്തി നാല് പേരെ പിടികൂടിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.