നീപെഡോ: ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് കൈത്താങ്ങായി ഇന്ത്യ. മ്യാൻമറിനായി ഇന്ത്യ 442 മെട്രിക് ടൺ ഭക്ഷ്യസഹായം കൈമാറി. ഭൂകമ്പത്തെ തുടർന്ന് സെർച്ച് ആൻഡ് റെസ്‌ക്യൂ , മാനുഷിക സഹായം, ദുരന്ത നിവാരണം, വൈദ്യസഹായം എന്നിവയുൾപ്പെടെ ആവശ്യമായ പിന്തുണ നൽകുന്നതിനായി ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ എന്ന പദ്ധതിക്ക് രൂപം നൽകിയിരുന്നു. ദുരന്തം നടന്ന് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ മ്യാൻമറിനായി മാനുഷിക സഹായം, ദുരന്ത നിവാരണ സാമഗ്രികൾ തുടങ്ങിയവയുടെ ആദ്യ ഗഡു എത്തിച്ച് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്തയിൽ നിന്നും 405 മെട്രിക് ടൺ അരി, 30 മെട്രിക് ടൺ പാചക എണ്ണ, അഞ്ച് മെട്രിക് ടൺ ബിസ്‌ക്കറ്റ്, രണ്ട് മെട്രിക് ടൺ ഇൻസ്റ്റന്റ് നൂഡിൽസ് എന്നിവ ഉൾപ്പെട്ട ഭക്ഷ്യസഹായം മ്യാൻമറിലേക്ക് എത്തിച്ച് നൽകിയത്. മ്യാൻമറിലെ ദുരിതബാധിത ജനതയുടെ അടിയന്തര ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉദേശിച്ചുള്ളതാണ് ഇവയെല്ലാം എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇന്ത്യയും മറ്റ് ക്വാഡ് പങ്കാളി രാജ്യങ്ങളായ ഓസ്‌ട്രേലിയ, ജപ്പാൻ, യുഎസ് എന്നിവയും മ്യാൻമർ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 മില്യൺ യുഎസ് ഡോളറിലധികം മാനുഷിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുമെന്നും അടിയന്തര മെഡിക്കൽ സംഘങ്ങളെ വിന്യസിക്കുമെന്നും വാഗ്ദാനത്തിലുൾപ്പെടുന്നു.