രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം തുടരുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

രാജ്യത്ത്  ക്രൈസ്തവര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം തുടരുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്രവാദ സംഘങ്ങള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചു വിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്റെ പിന്‍ബലത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ അഴിഞ്ഞാടുവാന്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ഒരു കാരണവശാലും അനുവദിക്കരുത്. ജബല്‍പൂരില്‍ തീര്‍ത്ഥാടകരായ ക്രൈസ്തവ വിശ്വാസികള്‍ക്കുനേരെ അക്രമം അഴിച്ചു വിട്ടവരെ സര്‍ക്കാരുകള്‍ സംരക്ഷിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.

2014 മുതല്‍ തുടര്‍ച്ചയായി രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരെയുള്ള കടന്നാക്രമങ്ങള്‍ വര്‍ധിക്കുന്നു. മധ്യപ്രദേശില്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. ഒഡീഷയിലെ ബെര്‍ഹാംപൂര്‍ രൂപതയില്‍ പൊലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം പള്ളി കൊള്ളയടിച്ചു. ഛത്തീസ്ഗഡില്‍ കുന്‍കുരി ഹോളിക്രോസ് നേഴ്സിംഗ് കോളജ് പ്രിന്‍സിപ്പലയായ കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനം ആരോപിച്ച് വ്യാജപരാതി നല്‍കിയതും വെളിച്ചത്തു വന്നു.

കുറ്റാരോപണങ്ങള്‍ നടത്തി കള്ളക്കേസില്‍ കുടുക്കി വിചാരണയില്ലാതെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ ജയിലിലടയ്ക്കുന്നതും അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസ് സ്റ്റേഷനുകളില്‍ മര്‍ദ്ദനനത്തിന് വിധേയരാക്കുന്നതും നിരന്തരം ആവര്‍ത്തിക്കുന്നു.

ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും വെല്ലുവിളിച്ച് മത ന്യൂനപക്ഷങ്ങളുടെ മേല്‍ നടത്തുന്ന ഭീഷണികളും അക്രമങ്ങളും അവസാനിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.