മോസ്കോ: ഉക്രെയ്നെ സഹായിക്കാൻ സംഭാവന നൽകിയതിന്റെ പേരിൽ തടവിലടച്ച റഷ്യൻ - അമേരിക്കൻ വനിത കെസാനിയ കർലീന വിട്ടയച്ച് റഷ്യ. കെസാനിയ കർലീനയെ മോസ്കോ വിട്ടയച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിൽ തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ധാരണയായതായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഉക്രെയ്‌നിനെ പിന്തുണയ്ക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഒരു ചാരിറ്റിക്ക് 51 യുഎസ് ഡോളർ തുകയാണ് കെസാനിയ സംഭാവന ചെയ്തത്. തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി 33 കാരിയായ ക്സെനിയ കരേലിനയെ റഷ്യൻ കോടതി 12 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കെസാനിയ കർലീനയെ തടവിലടക്കുന്നത്.
അമേരിക്കക്കാരിയായ കെസാനിയ കർലീന അമേരിക്കയിലേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ മാർക്കോ റൂബിയോ എഴുതി. ഒരു വർഷത്തിലേറെയായി റഷ്യ അവരെ തടങ്കലിൽ വച്ചിരുന്നു. പ്രസിഡന്റ് ട്രംപാണ് അവരുടെ മോചനം ഉറപ്പാക്കിയത്. ട്രംപ് എല്ലാ അമേരിക്കക്കാരുടെയും മോചനത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.