കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ പള്ളിയിൽ പ്രസംഗിക്കുന്നതിനിടെ സുവിശേഷ പ്രഘോഷകനെ തട്ടിക്കൊണ്ടുപോയി. അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനറിയായ ജോഷ് സള്ളിവനെയാണ് മുഖംമൂടി ധരിച്ച നാല് തോക്കുധാരികൾ മദർവെല്ലിലെ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് പള്ളിയിൽ പ്രസംഗിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയത്.
പ്രാർഥനാ യോഗത്തിനിടെ അക്രമകാരികൾ പള്ളിയിൽ പ്രവേശിക്കുകയും രണ്ട് മൊബൈൽ ഫോണുകൾ കവർന്ന ശേഷം 45 കാരനായ മിഷനറിയെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജോഷ് സള്ളിവനെ തട്ടിക്കൊണ്ടുപോയ കാർ പള്ളിയിൽ നിന്ന് ഒരു മൈൽ അകലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ആറ് കുട്ടികളുടെ പിതാവായ സള്ളിവൻ 2018 മുതൽ ദക്ഷിണാഫ്രിക്കയിൽ മിഷനറിയാണ്. തട്ടിക്കൊണ്ടുപോകലിന് സാക്ഷികളായവരിൽ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലെ യുഎസ് എംബസിയും ദക്ഷിണാഫ്രിക്കൻ പൊലീസ് സർവീസിന്റെ ആന്റി - ഗ്യാങ് യൂണിറ്റും തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ഷോസ സംസാരിക്കുന്ന ജനങ്ങൾക്ക് വേണ്ടി 2021 ഓഗസ്റ്റ് ഒന്നിനാണ് സള്ളിവൻ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് ചർച്ച് സ്ഥാപിച്ചത്.