ദുബായ്: ഡിസംബർ 28 ന് മുന്‍പ് കാലാവധി തീർന്ന ടൂറിസ്റ്റ് വിസക്കാർക്ക് മാർച്ച് 31 വരെ രാജ്യത്ത് തുടരാൻ അനുമതി നല്‍കിയതായി റിപ്പോർട്ട്. വിസാ കാലാവധി പരിശോധിച്ചപ്പോഴാണ് പലർക്കും കാലാവധി നീട്ടി നല്‍കിയ കാര്യം മനസിലാകുന്നതെന്ന് ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഡിസംബർ 27 നാണ് രാജ്യത്തെ കാലാവധി തീർന്ന ടൂറിസ്റ്റ് വിസ കൈവശമുളളവർക്ക് ഒരു മാസത്തേക്ക് കൂടി രാജ്യത്ത് തുടരാൻ അനുമതി നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്.
യൂറോപ്പ് അടക്കമുളള രാജ്യങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ വീണ്ടും ലോക്ഡൗണിലേക്ക് പോയപ്പോള്‍ ആ രാജ്യങ്ങളില്‍ നിന്നടമക്കമുളള വിനോദസഞ്ചാരികള്‍ക്ക് ആശ്വാസമേകാനായിരുന്നു തീരുമാനം. പിന്നീട് വീണ്ടും ഒരു മാസം കാലാവധി നീട്ടുന്നതായി പ്രഖ്യാപനമുണ്ടായിരുന്നു.
ഫെബ്രുവരിയോടെ നിയമാനുസൃത കാലാവധി അവസാനിക്കുമെന്നിരിക്കെ, ഇ വിസയുള്‍പ്പടെ പരിശോധിച്ചപ്പോഴാണ് മാർച്ച് 31 വരെ നിയമാനുസൃതമായി തങ്ങാനുളള അനുമതി ലഭിച്ചിട്ടുണ്ടെന്ന് മനസിലായത്. കാലാവധി നീട്ടുന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എങ്കില്‍ പോലും പല ട്രാവല്‍ ഏജന്‍സികളും ഡിസംബർ 28 ന് മുന്‍പ് കാലാവധി അവസാനിച്ച ടൂറിസ്റ്റ് വിസക്കാരുടെ വിസാ കാലാവധി നീട്ടിയതായി വ്യക്തമാക്കുന്നുണ്ട്.