ബ്രസൽസ് : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ പിടിയിൽ. നിലവിൽ മെഹുൽ ചോക്സി ബെൽജിയം ജയിലിൽ കഴിയുകയാണെന്ന് സിബിഐ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇന്ത്യൻ അന്വേഷണ ഏജൻസിയുടെ നിർദേശ പ്രകാരമാണ് ബെൽജിയം പൊലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത്.
മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ പ്രതിയുടെ ആരോഗ്യവസ്ഥ മോശമായതിനാൽ ജാമ്യപേക്ഷ നൽകാൻ സാധ്യതയുണ്ട്. മെഹുൽ ചോക്സി ബെൽജിയത്തുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള നടപടികൾ നടന്നത്.
2018-ൽ ബാങ്കിനെ വഞ്ചിച്ച് 13,850 കോടി രൂപയാണ് ചോക്സി തട്ടിയെടുത്തത്. മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് പണം നൽകി തങ്ങളുടെ ഭാഗത്താക്കി ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് (എൽഒയു), വിദേശ ലെറ്റർ ഓഫ് ക്രെഡിറ്റ് (എഫ്എൽസി) എന്നിവ ഉപയോഗിച്ച് പണം തട്ടുകയായിരുന്നു.
തട്ടിപ്പിന് പിന്നാലെ പണവുമായി ഇന്ത്യവിടുകയായിരുന്നു. ബെൽജിയം പൗരയായ ഭാര്യ പ്രീതിക്കൊപ്പം ചോക്സി താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് പിടിയിലായത്.