പെസഹാ ദിനത്തിൽ ജയിലിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തടവുകാർക്ക് വേണ്ടി പ്രാർത്ഥിച്ച് മാർപാപ്പ

പെസഹാ ദിനത്തിൽ ജയിലിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തടവുകാർക്ക് വേണ്ടി പ്രാർത്ഥിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: പെസഹാ വ്യാഴാഴ്ച റോമിലെ റെജീന കൊയ്‌ലി ജയിലിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഫ്രാൻസിസ് മാർപാപ്പ . പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു പാപ്പയുടെ അപ്രതീക്ഷിത സന്ദർശനം.

ഇറ്റലിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജയിലുകളിൽ ഒന്നാണിത്. ഈസ്റ്ററിന് മുന്നോടിയായി ജയിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ആശംസ നേരാനായിരുന്നു പാപ്പായുടെ സന്ദർശനം. 70 തടവുകാരുടെ സംഘത്തോടൊപ്പം അര മണിക്കൂർ ചെലവഴിച്ച ശേഷമാണ് പാപ്പ മടങ്ങിയത്.

കാൽ കഴുകൽ ശുശ്രൂഷ നടത്താൻ പാപ്പയ്ക്ക് കഴിഞ്ഞില്ലെങ്കിലും അവരുമായി അടുത്തിടപഴകാൻ താൻ ഇപ്പോഴും ആഗ്രഹിക്കുന്നുവെന്ന് തടവുകാരോട് പാപ്പ പറഞ്ഞു. ഫ്രാൻസിസ് പാപ്പ തടവുകാരോടൊപ്പം പ്രാർത്ഥിക്കുകയും അവരെ വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പ മാർച്ച് 23 നാണ് വത്തിക്കാനിൽ തിരിച്ചെത്തിയത്. ഗുരുതര ന്യുമോണിയയെ അതിജീവിച്ച മാർപാപ്പയ്ക്ക് ഡോക്ടർമാർ രണ്ട് മാസത്തെ വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

ഈ മാസം ആറ് മുതൽ മാർപാപ്പ പൊതുവേദിയിൽ ചെറിയ രീതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആശുപത്രി വാസത്തിന് ശേഷം വത്തിക്കാന് പുറത്തേക്ക് പാപ്പ നടത്തിയ ആദ്യ സന്ദർശനമായിരുന്നു പെസഹ ദിനമായ ഇന്നലത്തേത്. വത്തിക്കാനിൽ നിന്ന് വാഹന മാർഗം അഞ്ച് മിനിറ്റ് കൊണ്ട് ജയിലിലെത്താം. 2018 ലാണ് മാർപാപ്പ അവസാനമായി ഇവിടെയെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.