ന്യൂഡൽഹി: പാകിസ്ഥാന് താക്കീതുമായി ഇന്ത്യൻ നാവിക സേന. അറബിക്കടലിൽ മിസൈലുകൾ ഉപയോഗിച്ച് വീണ്ടും അഭ്യാസ പ്രകടനം നടത്തി. പാകിസ്ഥാനുള്ള താക്കീതെന്നോളമാണ് അറബിക്കടലിലെ യുദ്ധക്കപ്പലുകളിൽ നിന്ന് നാവിക സേന മിസൈൽ തൊടുത്തത്. അഭ്യാസം വിജയകരമാണെന്ന് നാവിക സേന അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രണ്ടാം തവണയാണ് അറബിക്കടലില്‍ നാവികസേന മിസൈല്‍ പരീക്ഷണം നടത്തുന്നത്. രാജ്യത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സജ്ജരാണെന്നും നാവികസേന അവകാശപ്പെട്ടു.
കടലിന് നടുവിലുള്ള യുദ്ധക്കപ്പലുകളിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കുന്നതിൻ്റെ ഒന്നിലധികം ദൃശ്യങ്ങൾ നാവികസേന പങ്കുവെച്ചു. ഈ യുദ്ധക്കപ്പലുകളിൽ കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകളും നീലഗിരി, ക്രിവാക് ക്ലാസ് ഫ്രിഗേറ്റുകളും ഉൾപ്പെടുന്നുണ്ട്.
"ദീർഘദൂര ആക്രമണത്തിനുള്ള സംവിധാനങ്ങളുടെ സന്നദ്ധത പുനഃപരിശോധിക്കുന്നതിനുമായി നാവികസേന ഒന്നിലധികം മിസെൽ വിക്ഷേപണങ്ങൾ വിജയകരമായി നടത്തി. രാജ്യത്തിൻ്റെ സമുദ്ര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ നാവികസേന സജ്ജമാണ്", ഇന്ത്യൻ നേവി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.