മെഡിക്കല്‍ കോളജിലെ തീപിടുത്തം: പൊട്ടിത്തെറിച്ചത് യുപിഎസ്; മരണങ്ങള്‍ പ്രത്യേക മെഡിക്കല്‍ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി

മെഡിക്കല്‍ കോളജിലെ തീപിടുത്തം: പൊട്ടിത്തെറിച്ചത് യുപിഎസ്; മരണങ്ങള്‍ പ്രത്യേക മെഡിക്കല്‍ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. എംആര്‍ഐ മെഷീന് വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് പൊട്ടിത്തെറിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഷോര്‍ട്ട് സര്‍ക്യൂട്ടോ ബാറ്ററി തകരാറോ ആകാം പുകയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാലെമ കൃത്യമായ കാരണം പറയാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.

പൊട്ടിത്തെറിയിലും അസ്വാഭാവിക മരണത്തിലും പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 151 രോഗികളാണ് ഉണ്ടായിരുന്നു. 114 പേര്‍ നിലവില്‍ ഇവിടെ തന്നെ ചികിത്സയില്‍ തുടരുന്നുണ്ട്. 37 പേര്‍ മറ്റ് ആശുപത്രികളില്‍ ചികിത്സ തേടി. വെന്റിലേറ്ററില്‍ കഴിയുന്നവരെ കൃത്യമായ പ്രോട്ടോക്കോള്‍ പ്രകാരമാണ് മാറ്റിയതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അഞ്ച് മരണങ്ങളാണ് ഉണ്ടായത്. ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മരണങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘം അന്വേഷിക്കും. മറ്റ് മെഡിക്കല്‍ കോളജില്‍ നിന്നും എത്തുന്ന വിദഗ്ദ സംഘമാണ് പഠനം നടത്തുക. മൂന്ന് ദിവസത്തിനുള്ളില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനം പുനരാരംഭിക്കും. ഇന്ന് തന്നെ വൈദ്യുതി കണക്ഷന്‍ നല്‍കും. അതുവരെ പഴയ കാഷ്വാലിറ്റി ബ്ലോക്ക് പ്രവര്‍ത്തിക്കും. ഇതിനായി സജ്ജീകരണങ്ങള്‍ നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.