'പാക് പ്രകോപനം തുടരുന്നു; 26 ഇടങ്ങളില്‍ ആക്രമണം ഉണ്ടായി; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു': വാർ‌ത്താസമ്മേളനത്തിൽ കേന്ദ്രം

'പാക് പ്രകോപനം തുടരുന്നു; 26 ഇടങ്ങളില്‍ ആക്രമണം ഉണ്ടായി; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു': വാർ‌ത്താസമ്മേളനത്തിൽ കേന്ദ്രം

ന്യൂഡൽഹി: പാകിസ്ഥാൻ ദീർഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുന്നതായി സേന. ഇന്ത്യക്ക് വലിയ നാശനഷ്ടം ഉണ്ടായില്ലെന്നും നിയന്ത്രിതവും സംഘർഷം ഉയർത്താത്ത തരത്തിലും പ്രത്യാക്രമണം നടത്തിയതായി കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളെ പാകിസ്ഥാന്‍ ലക്ഷ്യമാക്കുന്നുവെന്ന് സേനയുടെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാകുന്നു. വിദേശകാര്യ മന്ത്രാലയവും സേനയും ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പാക് ആക്രമണങ്ങളും ഇന്ത്യയുടെ തിരിച്ചടിയും സംബന്ധിച്ച വിശദാംശങ്ങൾ‌ പങ്കുവെച്ചത്.

പാകിസ്ഥാന്റെ നടപടികളാണ് പ്രകോപനങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നും ആവർത്തിച്ചു. ഇന്ന് രാവിലെയും പാകിസ്ഥാൻ പ്രകോപനപരമായ നടപടികൾ ആവർത്തിച്ചു. പാകിസ്ഥാന്‍റെ ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും ഇന്ത്യ പ്രതികരിച്ചെന്നും വിക്രം മിസ്രി അറിയിച്ചു.

പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണെന്ന് കേണൽ സോഫിയ ഖുറേഷി അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും വരെ പാകിസ്ഥാൻ ലക്ഷ്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോണുകൾ, ദീർഘദൂര ആയുധങ്ങൾ, ലോയിറ്ററിങ് അമ്യൂണിഷൻ, യുദ്ധവിമാനങ്ങൾ എന്നിവ പാകിസ്ഥാൻ ഉപയോഗിച്ചു.

ഇന്ത്യ ഇവ നിർവീര്യമാക്കി. 26 ലധികം സ്ഥലങ്ങളിൽ പാകിസ്ഥാൻ വ്യോമമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ചു. ഉധംപൂർ, ഭുജ്, പത്താൻകോട്ട്, ബട്ടിൻഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലെ ഉപകരണങ്ങൾക്ക് പാക് ആക്രമണങ്ങളിൽ കേടുപാടുകൾ വന്നുവെന്നും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും കേണൽ അറിയിച്ചു. പുലർച്ചെ 1.40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി പാകിസ്ഥാൻ അതിവേഗ മിസൈലുകൾ ഉപയോഗിച്ചതായും കേണൽ സോഫിയ ഖുറേഷി കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.