ശ്രീനഗർ: മെയ് ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരിൽ ലഷ്കർ ഇ ത്വയ്ബയിലെ ഭീകരരനും ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ സഹോദരീ ഭർത്താവുമായ അബു അകാസും. കേന്ദ്രസർക്കാർ പുറത്തുവിട്ട വിശദ വിവരങ്ങളിലാണ് അബു അകാസിന്റെ പേരും ഉൾപ്പെടുന്നത്.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയുടെ കൊടുംഭീകരന്മാരായ മുദാസർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസഫ് അസർ, അബു അകാഷ, ഹസ്സൻ ഖാൻ എന്നിവരും കൊല്ലപ്പെട്ടു. ജെയ്ഷെ തലവനും മസൂദ് അസറിന്റെ ഭാര്യാ സഹോദരനുമായ ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടതായാണ് വിവരം. യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ഭീകരാക്രമണങ്ങൾക്ക് ഫണ്ട് ശേഖരിക്കുകയും ചെയ്യുന്നതിൽ മുഖ്യസൂത്രധാരനായിരുന്നു ഹാഫിസ് മുഹമ്മദ്.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തകർത്തത്. നൂറോളം ഭീകരരെ വധിച്ചെന്ന് പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ട ഭീകരരുടെ പേരുവിവരങ്ങൾ പുറത്തുവന്നത്.