ഗാസ സിറ്റി: ഇസ്രയേലി-അമേരിക്കൻ സൈനികനായ ഈഡൻ അലക്സാണ്ടറെ നാളെ മോചിപ്പിക്കുമെന്ന് ഹമാസ്. ഹമാസിന്റെ തടങ്കലിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ അമേരിക്കൻ പൗരനാണ് ഈഡൻ. ഈഡനെ നാളെ മോചിപ്പിക്കുമെന്ന വിവരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്.
21കാരനായ ഈഡൻ അമേരിക്കയിലെ ന്യൂ ജഴ്സിയിലാണ് ജനിച്ചതും വളർന്നതും. ഹമാസിൻ്റെ നീക്കത്തെ സമാധാനത്തിലേക്കും വെടിനിർത്തലിലേക്കുമുള്ള ചുവടുവെപ്പായാണ് കാണുന്നതെന്ന് ഖത്തറും ഈജിപ്തും വിശേഷിപ്പിച്ചു. പാലസ്തീനിലെ ഗാസയിൽ വെടിനിർത്തലിനും അടിയന്തര സഹായങ്ങളും അനുവദിക്കുന്നതിനും ഇത് ഉപകരിക്കുമെന്നാണ് ഹമാസ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റിലേക്ക് സന്ദർശനം നടത്തുന്നുണ്ട്.
ഇതൊരു നിർണായക ചുവടുവെപ്പായാണ് കാണുന്നതെന്നും ഹമാസിൻ്റെ കൈവശമുള്ള നാല് യുഎസുകാരുടെ മൃതദേഹം കൂടി അവർ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് പ്രതിനിധികൾ പറഞ്ഞു.
"ഈ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാനും, ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളേയും മൃതദേഹങ്ങളും അവരുടെ പ്രിയപ്പെട്ടവർക്ക് തിരികെ നൽകാനും, അമേരിക്കയോടും മധ്യസ്ഥരായ ഖത്തറിൻ്റേയും ഈജിപ്തിൻ്റേയും ശ്രമങ്ങളോടും നല്ല വിശ്വാസത്തോടെ സ്വീകരിച്ച ഒരു നടപടിയാണിത്," ട്രംപ് ഒഫീഷ്യൽ ട്രൂത്ത് സോഷ്യൽ പേജിൽ കുറിച്ചു.