സൈഡ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം: യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

സൈഡ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം: യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കൊച്ചി: വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.

സിഐഎസ്എഫ് എസ്.ഐ വിനയ്കുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള നായത്തോട് ഇന്നലെ രാത്രിയാണ് സംഭവം. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് മരിച്ചത്.

വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. തര്‍ക്കം കയ്യാങ്കളിയിലെത്തി. അതിനിടെ ഐവിന്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

ഇതിന് പിന്നാലെ ഐവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചു കൊണ്ടുപോയെന്നും എഫ്ഐആറില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് കാര്‍ സഞ്ചരിച്ചത്.

തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ഐവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര വരുന്ന നിലയിലായിരുന്നു ഐവിന്‍ എന്നും നാട്ടുകാര്‍ പറയുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഹോട്ടല്‍ ജീവനക്കാരനാണ് മരിച്ച യുവാവ്.

നെടുമ്പാശേരി പൊലീസ് ആണ് രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ വിനയ്കുമാര്‍ ദാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ കടന്നുകളഞ്ഞ മോഹനെ രാവിലെ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.