ന്യൂയോര്‍ക്ക് : ക്രൈസ്തവ വിശ്വാസ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്'. പ്രേക്ഷകർക്ക് ആവേശമായി ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്ര കമ്പനിയായ ലയണ്‍സ്‌ഗേറ്റ് ടീസര്‍ പുറത്തിറക്കി.
ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് മാത്രമായി ഒരു എക്‌സ് അക്കൗണ്ടും തുറന്നിട്ടുണ്ട്. മെൽ ഗിബ്‌സൺ സംവിധാനം ചെയ്യുന്ന ചിത്രം ഐക്കൺ പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. മെല്‍ ഗിബ്സണും ബ്രൂസ് ഡേവിയുടെ ഐക്കണ്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ലയണ്‍സ്‌ഗേറ്റാവും ആഗോളതലത്തില്‍ സിനിമയുടെ വിതരണം നടത്തുന്നത്. 2026 ഈസ്റ്റർ കാലത്ത് ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന അതിശയകരമായ ഇതിഹാസ ചിത്രമായിരിക്കും ഇതെന്ന് ലയണ്‍സ്‌ഗേറ്റ് സിനിമയുടെ പ്രസിഡന്റ് ആദം ഫോഗല്‍സണ്‍ പറഞ്ഞു. 30 വര്‍ഷത്തിലേറെയായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന വ്യക്തി എന്ന നിലയില്‍ ചിത്രത്തിന്റെ സംവിധായകനായ മെല്‍ ഗിബ്സന്റെ കഴിവും സമര്‍പ്പണവും എടുത്ത് പറയേണ്ടതാണെന്നും അദേഹം പറഞ്ഞു.
മുഴുവന്‍ ടീമും ഈ സിനിമയോട് പുലര്‍ത്തുന്ന അഭിനിവേശത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും ഇതിനായി അവര്‍ തങ്ങളുടെ സര്‍വ കഴിവുകളും ഉപയോഗിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും സംവിധായകൻ മെല്‍ ഗിബ്‌സന്‍ പറഞ്ഞു.
യേശുവിന്റെ ജീവിതത്തിലെ അവസാന 12 മണിക്കൂറുകള്‍ ചിത്രീകരിച്ച ആദ്യ ചിത്രം ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പുതിയ ചിത്രം വരുന്നത്. 2004-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സിനിമാ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി മാറിയിരുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്തില്‍ പീഡാനുഭവത്തിന്റെ അതിവൈകാരിക രംഗങ്ങളും യേശുവിനെ ക്രൂശിക്കുന്ന രംഗങ്ങളും ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു. പലരും വിങ്ങലോടെയായിരുന്നു അന്ന് തിയറ്ററുകള്‍ വിട്ടിറങ്ങിയത്.