മഴ മുന്നറിയിപ്പില്‍ മാറ്റം: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്

നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
 
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്തുന്നതിന് മുന്‍പേ മഴ കനത്ത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അലര്‍ട്ട് പുറപ്പെടുവിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളില്‍ ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അതിനിടെ കനത്ത മഴയില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിനടുത്ത് മത്സ്യബന്ധനത്തിന് പോയി തിരിച്ചു വരികയായിരുന്ന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഗാന്ധിറോഡ് സ്വദേശി ഹംസക്കോയ ആണ് മരിച്ചത്.

കടല്‍ ക്ഷുഭിതമായപ്പോള്‍ തോണി തിരമാലയില്‍ മറിയുകയായിരുന്നു. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഇടിമിന്നലിലും മണ്ണിടിച്ചിലിലും പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.