ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി; പുതിയതായി 1375 വാര്‍ഡുകള്‍ കൂടി

ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി; പുതിയതായി 1375 വാര്‍ഡുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് ഇതോടെ 1375 വാര്‍ഡുകള്‍ പുതിയതായി ഉണ്ടായി.

വാര്‍ഡ് വിഭജനത്തിന്റെ കരട് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ശേഷം പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാലുവരെ സമയം നല്‍കിയിരുന്നു. ഈ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷമാണ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം ഇറക്കിയത്.

ഏറ്റവും അധികം വാര്‍ഡുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 223 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഏറ്റവും കുറവ് വാര്‍ഡുകള്‍ പുതിയതായി ഉണ്ടായത് വയനാട് ജില്ലയിലാണ്, 37 എണ്ണം. 2021 ല്‍ സെന്‍സസ് നടക്കാത്തതിനാല്‍ 2011 ലെ ജനസംഖ്യാ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാര്‍ഡുകള്‍ വിഭജിച്ച് അതിര്‍ത്തികളും മറ്റും പുനര്‍നിര്‍ണയിച്ചത്. പുതിയ വാര്‍ഡുകള്‍ വരുന്നതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 17337 വാര്‍ഡുകളുണ്ടാകും.

സംസ്ഥാനത്തെ 87 നഗരസഭകളുടെയും ആറ് കോര്‍പ്പറേഷനുകളിലെയും വാര്‍ഡ് വിഭജനം സംബന്ധിച്ച അന്തിമ വിജ്ഞാപനം കൂടി ഉടനെ പുറപ്പെടുവിക്കും. വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലാകും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.