നേതൃ ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടും: ഹമാസ് കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

നേതൃ ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടും:  ഹമാസ് കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഗാസയില്‍ ഇസ്രയേലുമായുള്ള പോരാട്ടം തുടരുന്ന ഹമാസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേതൃ ദാരിദ്ര്യവും നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഷാര്‍ഖ് അല്‍ അസ്വാത് എന്ന മാധ്യമമാണ് ഹമാസ് നേരിടുന്ന പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഹമാസിന്റെ നിരവധി മുന്‍നിര നേതാക്കളെ ഇസ്രയേല്‍ വധിച്ചിരുന്നു. യുദ്ധം തുടരുന്നത് അവരുടെ സാമ്പത്തിക സ്രോതസിനെയും ബാധിച്ചു. ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന സ്വന്തം അംഗങ്ങള്‍ക്കുള്ള വേതനം പോലും നല്‍കാന്‍ സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ നാല് മാസത്തിനിടെ 900 ഷെക്കല്‍സ് (21,317 രൂപ) മാത്രമാണ് അംഗങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചത്. ഹമാസിന്റെ ചരിത്രത്തില്‍ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണത്രെ ഇപ്പോള്‍ നേരിടുന്നത്. ഇക്കാര്യത്തില്‍ ഹമാസ് അംഗങ്ങള്‍ക്കിടയില്‍ അതൃപ്തി പുകയുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഹമാസിന്റെ നേതൃ നിരയിലുള്ളവരെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ നീങ്ങുന്നത്. ഹമാസിന്റെ പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കുന്നുണ്ട്. യുദ്ധത്തിലെ ഏകോപനത്തെയും നേതൃത്വത്തിലെ അഭാവം ബാധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  അതേസമയം ഗാസയില്‍ മാനുഷിക സഹായം എത്തിച്ചില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുമെന്നാണ് വിവരം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.