തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥാ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ 11 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നിലവിലുള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വടക്കന്‍ ജില്ലകളില്‍ ഞായറാഴ്ച രാത്രി ശക്തമായ മഴയാണ് പെയ്തിറങ്ങിയത്.
കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.
സ്‌പെഷ്യല്‍ ക്ലാസുകളും ട്യൂഷന്‍ ക്ലാസുകളുമുള്‍പ്പെടെ ഇന്ന് വയ്ക്കരുതെന്നും വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കനത്ത മഴയിൽ ഇന്നലെ ആറു പേർ മരിച്ചു. മീൻ പിടിക്കാനിറങ്ങിയ കോഴിക്കോട് കോടഞ്ചേരിയിൽ ബിജു ചന്ദ്രൻകുന്നേലിന്റെ മക്കളായ നിഥിൻ ബിജു (13), ഐവിൻ ബിജു (11) എന്നിവർ ഷോക്കേറ്റ് മരിച്ചു. വടകര കുനിത്താഴത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് കുന്നുമ്മായിന്റെ വിട മീത്തൽ പവിത്രൻ (64) മരിച്ചു. കുണ്ടായിത്തോടിലെ ഓടയിൽ വീണാണ് തമിഴ്നാട് വിധുര നഗർ സ്വദേശി വിഘ്‌നേശ് (45) മരിച്ചത്
ഇടുക്കി പാമ്പാടുംപാറയിൽ മരച്ചില്ല വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശിനി മാലതിയാണ് (21) മരിച്ചത്. കൊടുങ്ങല്ലൂർ കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ കഴിഞ്ഞ ദിവസം വഞ്ചി മറിഞ്ഞ് കാണാതായ അഴീക്കോട് ബീച്ച് കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപിന്റെ (52) മൃതദേഹം കണ്ടെത്തി.