കോഴിക്കോടിന് അതിരൂപതാ പദവി; ആദ്യ മെത്രാപ്പൊലീത്തയായി ഡോ. വര്‍ഗീസ് ചക്കാലക്കയ്ല്‍ സ്ഥാനമേറ്റു

കോഴിക്കോടിന്  അതിരൂപതാ പദവി; ആദ്യ മെത്രാപ്പൊലീത്തയായി ഡോ. വര്‍ഗീസ് ചക്കാലക്കയ്ല്‍ സ്ഥാനമേറ്റു

കോഴിക്കോട്: കോഴിക്കോട് രൂപത മെത്രാപ്പോലീത്തന്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. പ്രഥമ ആര്‍ച്ച് ബിഷപ്പായി ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ സ്ഥാനമേറ്റു. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടന്ന ചടങ്ങിലാണ് രൂപത അതിരൂപതയായും ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ മെത്രാപ്പൊലീത്തയായും ഉയര്‍ത്തിയത്.

ഇന്ത്യയിലെ അപ്പോസ്തലിക് നൂണ്‍ഷ്യോ റവ. ഡോ. ലിയോപോള്‍ഡോ ജിറേലി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ വചന പ്രഘോഷണം നടത്തി.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഏപ്രില്‍ 12 നു പുറപ്പെടുവിച്ച ഡിക്രി റവ.ഡോ. ലിയോപോള്‍ഡോ ജിറേലി വായിച്ചു. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഉള്‍പ്പെടുന്നതായിരിക്കും കോഴിക്കോട് അതിരൂപത.

1953 ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ മാളയിലും മംഗലാപുരത്തുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. 1981 ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1998 ല്‍ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു. 2012 ല്‍ കോഴിക്കോട് രൂപതാധ്യക്ഷനായി നിയമിതനായി.

കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെസിബിസി), ഇന്ത്യന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് (സിബിസിഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ നിലവില്‍ കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) അധ്യക്ഷനാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.