അന്‍വറിന് വഴങ്ങേണ്ടതില്ല: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും; പ്രഖ്യാപനം ഉടന്‍

അന്‍വറിന് വഴങ്ങേണ്ടതില്ല: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും; പ്രഖ്യാപനം ഉടന്‍

കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി നേതൃ യോഗമാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. കെപിസിസി തീരുമാനം എഐസിസിയെ അറിയിക്കും. അതിനുശേഷം ഇന്നു തന്നെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

ചര്‍ച്ചയില്‍ മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.എസ് ജോയിയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും ഷൗക്കത്തിന് തന്നെയായിരുന്നു മുന്‍ഗണന. സംസ്ഥാന നേതാക്കള്‍ വി.എസ് ജോയിയുമായി സംസാരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ജോയി ഉറപ്പ് നല്‍കിയെന്നാണ് സൂചന.

വി.എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പി.വി അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി ആ നിര്‍ദേശം തള്ളുകയായിരുന്നു. അന്‍വറിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്ന് നേതൃത്വം തീരുമാനം കൈക്കൊണ്ടതോടെ സ്ഥാനാര്‍ഥിയായി അര്യാടന്‍ ഷൗക്കത്തിന്റെ പേര് മാത്രമായി.

നിലമ്പൂരില്‍ ജയിക്കുന്ന സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തേണ്ടതെന്നും ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയാണ് മണ്ഡലത്തിന് നല്ലതെന്നും പി.വി അന്‍വര്‍ നേരത്തേ പറഞ്ഞിരുന്നു. എല്ലാ വിഭാഗത്തിന്റേയും പിന്തുണ ലഭിക്കുന്ന നേതാവിനെ നിര്‍ത്തണം. യുഡിഎഫിനെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്.

പിണറായിയുടെ മുമ്പില്‍ ഒരു പരാജയത്തിന് തലവെച്ചു കൊടുക്കുന്നതിനെപ്പറ്റി തനിക്ക് ആലോചിക്കാനാകില്ല. ആ നിലയ്ക്ക് ഇക്കാര്യത്തില്‍ ആലോചന നടക്കണം. തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള വലിയ നേതാക്കളാണ് യുഡിഎഫിനുള്ളത്. ആലോചിച്ചുള്ള വളരെ നല്ല തീരുമാനം യുഡിഎഫില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു. ഷറഫലിയുടെ പേരിനാണ് മുന്‍ഗണന. നാളെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.

ഷറഫലിക്ക് പുറമേ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി. ഷബീര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സിപിഎമ്മും എല്‍ഡിഎഫും സ്ഥാനാര്‍ഥി സംബന്ധിച്ച് വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ തുടരുകയാണ്.

മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ ഔദ്യോഗികമായി തന്നോടാരും സംസാരിച്ചിട്ടില്ലെന്ന് യു. ഷറഫലി വ്യക്തമാക്കി. പാര്‍ട്ടി അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചാല്‍ അപ്പോള്‍ തീരുമാനം അറിയിക്കുമെന്നും ഷറഫലി പറഞ്ഞു.

ഇടത് സ്വതന്ത്രനായിരുന്ന പി.വി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജൂണ്‍ 19 നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.