ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ മറ്റൊരു ന്യൂനമര്‍ദം കൂടി; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപക മഴയെന്ന് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ മറ്റൊരു ന്യൂനമര്‍ദം കൂടി; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപക മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി നാളെ മറ്റൊരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതുമൂലം അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാനും വ്യാപക മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

നിലവില്‍ മാറാത്തവാഡയ്ക്ക് മുകളിലായി ഒരു ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട.

കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായാ സാഹചര്യമാണുള്ളത്. നാളെ തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും
മറ്റന്നാള്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 29 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ദിവസങ്ങളില്‍ കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗര പ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.