മെൽബൺ: ആള്‍ക്കൂട്ടങ്ങള്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചതിന് ഓസ്‌ട്രേലിയയിൽ പിന്നാലെ വടിവാള്‍ വില്‍പനയ്ക്ക് വിലക്ക്. മെല്‍ബണിലെ ഷോപ്പിങ് സെന്ററിലുണ്ടായ ആക്രണത്തിന് പിന്നാലെയാണ് നടപടി.
വിക്ടോറിയ സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നു. നേരത്തെ സെപ്തംബര്‍ മുതല്‍ വിലക്ക് വരുന്നതായാണ് അറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഞായറാഴ്ച നോര്‍ത്ത്‌ലാന്‍ഡ് ഷോപ്പിങ് സെന്ററില്‍ രണ്ട് സംഘങ്ങള്‍ വടിവാളുകളുമായി ചേരി തിരിഞ്ഞ് ആക്രമിച്ചതിന് പിന്നാലെയാണ് വിലക്ക് ഉടനടി ഏര്‍പ്പെടുത്തിയത്.
20 സെന്റിമീറ്ററിലേറെ നീളമുള്ള മൂര്‍ച്ചയേറിയ ഭാഗമുള്ള കത്തികള്‍ എല്ലാം തന്നെ വടിവാള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുക്കളയില്‍ ഉപയോഗിക്കുന്ന സാധാരണ കത്തികള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഇത്തരം കത്തികള്‍ കൈവശമുള്ളവര്‍ക്ക് അത് പൊലീസില്‍ ഏല്‍പ്പിക്കാനുള്ള കാലതാമസം അനുവദിക്കാനായി ആയിരുന്നു നേരത്തെ നിയന്ത്രണം സെപ്തംബറില്‍ ആരംഭിക്കുമെന്ന് വിശദമാക്കിയത്.
സാധാരണ ജനങ്ങളോ പൊലിസോ ഇത്തരം ആയുധം ഉപയോഗിക്കാതിരിക്കാന്‍ വടിവാള്‍ വിതരണം അവസാനിപ്പിക്കുന്നതായാണ് അധികൃതര്‍ വിശദമാക്കിയത്.
വിക്ടോറിയയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമല്ലെങ്കില്‍ കൂടിയും വടിവാള്‍ ആക്രമണങ്ങള്‍ ഭീതിപ്പെടുത്തുന്നതാണെന്നാണ് പൊലിസ് വിശദമാക്കുന്നത്. വടിവാള്‍ ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങളില്‍ പത്തില്‍ ഒരെണ്ണത്തില്‍ കൗമാരക്കാരാണ് പ്രതികളാവുന്നതെന്ന് പൊലിസ് പറഞ്ഞു.