'അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കിടെ ഭൂമിയുടെ ഉള്‍ക്കാമ്പില്‍ നിന്ന് സ്വര്‍ണം പുറത്തേക്ക്'; സുപ്രധാന കണ്ടെത്തല്‍

'അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കിടെ ഭൂമിയുടെ ഉള്‍ക്കാമ്പില്‍ നിന്ന് സ്വര്‍ണം പുറത്തേക്ക്'; സുപ്രധാന കണ്ടെത്തല്‍

നോട്ടിങ്ഹാം: അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കിടെ ഭൂമിയുടെ ഉള്‍ക്കാമ്പില്‍ നിന്ന് സ്വര്‍ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉപരിതലത്തിലേക്ക് തള്ളുന്നതായി ഗവേഷകര്‍.

ഗോട്ടിംഗന്‍ സര്‍വകലാശാലയിലെ ഗവേഷക വിഭാഗം ഹവായി ദ്വീപിലെ അഗ്‌നിപര്‍വത പാറകളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 'നേച്ചര്‍' ജേണലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഭൂമി രൂപപ്പെട്ടതു മുതല്‍ സ്വര്‍ണം, റുഥീനിയം പോലുള്ള വിലയേറിയ പല ലോഹങ്ങളുടെയും 99.99 ശതമാനത്തിലധികം ഭൂമിക്കടിയില്‍ 3,000 കിലോമീറ്റര്‍ കട്ടിയുള്ള പാറകള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സൂക്ഷ്മ മൂലകങ്ങള്‍ കണ്ടെത്തുന്നതിന് നൂതന ഐസോടോപ്പിക് വിശകലന സാങ്കേതിക വിദ്യകളാണ് ഗവേഷക സംഘം ഉപയോഗിച്ചത്. പരീക്ഷണങ്ങള്‍ക്കിടെ അസാധാരണമായി ഉയര്‍ന്ന അളവില്‍ ഒരു പ്രത്യേക റുഥീനിയം ഐസോടോപ്പ് കണ്ടെത്തി. ഇത് ഭൂമിയുടെ അകക്കാമ്പില്‍ അതിന്റെ ആവരണത്തേക്കാള്‍ കൂടുതലായി കാണപ്പെടുന്നു.

ആദ്യ ഫലങ്ങളില്‍ നിന്ന് തന്നെ കണ്ടത്തിയത് സ്വര്‍ണമാണെന്ന് വ്യക്തമായതായി ഗവേഷകര്‍ പറഞ്ഞു. സ്വര്‍ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉള്‍പ്പെടെയുള്ള അകക്കാമ്പില്‍ നിന്നുള്ള വസ്തുക്കള്‍ ഭൂമിയുടെ ആവരണത്തിലേക്ക് പുറന്തള്ളപ്പെടുന്നുണ്ടെന്ന് അതിലൂടെ സ്ഥിരീകരിച്ചെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ഭൂമിയുടെ അകക്കാമ്പ് മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നതല്ലെന്നും അഗ്‌നിപര്‍വത സ്‌ഫോടന സമയങ്ങളില്‍ അകക്കാമ്പിലെ വസ്തുക്കള്‍ ഉപരിതലത്തിലെത്തുന്നത് ഭാവിയില്‍ നിരവധി ഗവേഷണങ്ങള്‍ക്ക് അവസരങ്ങള്‍ ഒരുക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

കോര്‍-മാന്റില്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ റുഥീനിയം ഐസോടോപ്പുകള്‍ പുതിയ സൂചകമായി ഉപയോഗിക്കാമെന്നും അവര്‍ പറഞ്ഞു.

ലോകത്തിലെ സ്വര്‍ണവും വിലയേറിയ ലോഹങ്ങളും ഭൂമിയുടെ അകക്കാമ്പില്‍ നിന്ന് ഉത്ഭവിച്ചതായിരിക്കാമെന്നും പഠനത്തിന്റെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഇത്തരം പുറം തള്ളല്‍ പ്രക്രിയ ഭൂമിയുടെ ചരിത്രാതീത കാലം മുതലുള്ള സ്ഥിരമായ പ്രതിഭാസമായിരുന്നോ എന്ന് ഗവേഷകര്‍ സഥിരീകരിച്ചിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.