മാറാരോഗികൾക്ക് ദയാവദത്തിന് അനുമതി നൽകുന്ന വിവാ​​ദ ബിൽ പാസാക്കി ഫ്രാൻസ്

മാറാരോഗികൾക്ക് ദയാവദത്തിന് അനുമതി നൽകുന്ന വിവാ​​ദ ബിൽ പാസാക്കി ഫ്രാൻസ്

പാരിസ്: 18 വയസിന് മുകളിലുള്ള മാറാരോഗികൾക്ക് ദയാവദത്തിന് അനുമതി നൽകുന്ന വിവാദ ബിൽ പാസാക്കി ഫ്രാൻസ്. കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി ദയാവധത്തിനുള്ള അവകാശത്തിന് വഴിയൊരുക്കുന്ന ബില്ലിന് ഫ്രഞ്ച് ദേശീയ അസംബ്ളി അനുകൂലമായി വോട്ട് ചെയ്തു. 305 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 199 പേർ എതിർത്ത് വോട്ട് ചെയ്തു.

കൂടുതൽ ചർച്ചകൾക്കായി ഫ്രഞ്ച് സെനറ്റിലേക്ക് ബില്‍ അയയ്ക്കും. അവിടെയും പാസായാലെ നിയമം പ്രാബല്യത്തിലാകൂ. ബില്ലിനെ രാജ്യത്തെ യാഥാസ്ഥിതിക വിഭാഗം എതിര്‍ത്തപ്പോള്‍ സാഹോദര്യത്തിന്റെ പാതയിലെ ചുവടുവെപ്പ് എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചത്.

ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പുതിയ നിയന്ത്രണം രോഗികളില്‍ ജീവിതം അവസാനിപ്പിക്കാന്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. പാരീസില്‍ നടന്ന റാലിയില്‍ ഞങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം വേണം എന്നും ദയാവധം വേണ്ട എന്നും എഴുതിയ ബാനറുകളുമായി ആളുകള്‍ കനത്ത പ്രതിഷേധം ഉയർത്തിയിരുന്നു.

അതേസമയം മരിക്കാനുള്ള അവകാശം കൊടുക്കുന്നുണ്ടെങ്കിലും കര്‍ശന നിയന്ത്രണങ്ങളാണ് ബില്ലിലുള്ളത്. 18 വയസിന് മുകളിലായിരിക്കണം എന്നതാണ് ആദ്യ നിബന്ധന. മറ്റൊന്ന് ഫ്രഞ്ച് പൗരന്മാരായിരിക്കണം. രോഗിക്ക് ഗുരുതരവും ഭേദമാക്കാനാവാത്തതുമായ രോഗമുണ്ടെന്നും മറ്റുവഴികളില്ലാത്തതിനാല്‍ രോഗി മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും രണ്ട് മെഡിക്കൽ പ്രൊഫഷണലുകൾ സ്ഥിരീകരിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.