തിരുവനന്തപുരം: പാരിസ്ഥിതിക-സാമൂഹിക ആഘാതം കണക്കിലെടുത്ത് കൊച്ചി പുറം കടലിലുണ്ടായ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റവന്യു സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതോടെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാകും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഫണ്ടും ആവശ്യപ്പെടാന്‍ കഴിയും.
643 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് നിന്ന് പോയ എം.എസ്.സി എല്‍സ 3 എന്ന ലൈബിരിയന്‍ ചരക്ക് കപ്പല്‍ ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ ചരിഞ്ഞത്. ഞായറാഴ്ച ഇത് പൂര്‍ണമായും മുങ്ങി.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ തീര സേനയും നാവിക സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. കപ്പലില്‍ നിന്ന് ഒഴുകി നീങ്ങിയ കണ്ടെയ്നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്.
തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്നറുകളും തിരിച്ചെടുത്തു. അവയില്‍ അപകടകരമായ രാസവസ്തുക്കളില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
തിരിച്ചെത്തിയവയില്‍ മിക്കതും കാലിയായ കണ്ടെയ്നറുകളാണ്. പ്ലാസ്റ്റിക് പെല്ലറ്റ്സ് കടലില്‍ വീണിട്ടുണ്ട്. അപകടമുണ്ടായ കടല്‍ മേഖലയില്‍ എണ്ണയുടെ അംശവും കലര്‍ന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്ത് ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍ വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്.