കൊച്ചി കപ്പല്‍ അപകടം: നാല് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് താല്‍കാലിക ആശ്വാസമായി ആയിരം രൂപയും സൗജന്യ റേഷനും

കൊച്ചി കപ്പല്‍ അപകടം: നാല് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് താല്‍കാലിക ആശ്വാസമായി ആയിരം രൂപയും സൗജന്യ റേഷനും

തിരുവനന്തപുരം: കൊച്ചിയില്‍ മുങ്ങിയ എം.എസ്.സി എല്‍സ-3 എന്ന കപ്പല്‍ തീരത്ത് നിന്ന് മാറ്റാന്‍ കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് താല്‍കാലിക ആശ്വാസമായി 1000 രൂപയും ആറ് കിലോ വീതം അരിവും നല്‍കും.

മത്സ്യത്തൊഴിലാളികള്‍ 20 നോട്ടിക്കല്‍ മൈല്‍ ഒഴിവാക്കി മത്സ്യബന്ധനം നടത്തണം. കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 643 കണ്ടെയ്നര്‍ കപ്പലില്‍ ഉണ്ടായിരുന്നുവെന്നും നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടാകും. തീര ശുചീകരണം സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബേഡാണ്. 46 എണ്ണത്തില്‍ ഹൈഡ്രാസിന്‍ എന്ന പ്ലാസ്റ്റിക് ഘടകങ്ങളാണ്. ഒരെണ്ണം റബര്‍ കൊണ്ടുണ്ടാക്കിയ വസ്തുവാണ്. തടി, പഴം, തുണി എന്നിവയും കണ്ടെയ്നറുകളില്‍ ഉണ്ട്. നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്നാണ് അനുമാനം. 54 കണ്ടെയ്നര്‍ തീരത്തടുത്തു. 

തിരുവനന്തപുരം തീരത്ത് ചെറിയ പ്ലാസ്റ്റിക് തരികള്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇത് മാറ്റാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. പരിസ്ഥിതി ആഘാതം ടൂറിസം നഷ്ടം എന്നിവയുടെ ചെലവ് കണക്കാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ പലതരം ഊഹാപോഹം പ്രചരിക്കുന്നുണ്ട്. അതില്‍ ആരും കുടുങ്ങരുത്. ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.