വനംവകുപ്പ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം: കോതമംഗലം രൂപത ജാഗ്രത സമിതി

വനംവകുപ്പ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം: കോതമംഗലം രൂപത ജാഗ്രത സമിതി

കോതമംഗലം: സാധാരണക്കാർ വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ മടിക്കുന്ന സംസ്ഥാന വനംവകുപ്പ് സാധരണക്കാർക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റങ്ങളും ജനദ്രോഹപരമായ നീക്കങ്ങളും അത്യന്തം പ്രതിഷേധാർഹമാണെന്ന്‍ കോതമംഗലം രൂപത ജാഗ്രത സമിതി. വനംവകുപ്പിൻ്റെ ജനദ്രോഹപരമായ നീക്കങ്ങൾക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും രൂപത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

തൊമ്മൻകുത്തിൽ പതിറ്റാണ്ടുകളായുള്ള കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർക്കുകയും മതവികാരം വ്രണപ്പെടുത്തുന്ന നടപടികൾ തുടർന്നും സ്വീകരിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന വനംവകുപ്പിൻ്റെ നീക്കങ്ങൾ അപലപനീയമാണ്. വനം വകുപ്പ് ക്രൂരമായി കുരിശ് തകർത്ത സ്ഥലത്തേക്ക് ദുഖവെള്ളിയാഴ്‌ച സമാധാനപരമായി നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ കോതമംഗലം രൂപത വികാരി ജനറൽ ഉൾപ്പെടെയുള്ളവർക്ക് എതിരെ കള്ള കേസ്സ് ചുമത്തുന്ന നടപടി ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല.

നിയമാനുസൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ സ്ഥാപിച്ച കുരിശ് പ്രകോപനപരമായരീതിയിൽ പൊളിച്ചുമാറ്റിയ വനംവകുപ്പ്, ഇടവക അധികൃതർ രേഖകൾ ഹാജരാക്കിയിട്ടും കേസുകൾ പിൻവലിക്കാൻ തയ്യാറായിട്ടില്ല. ആ കേസുകൾ നിലനിൽക്കെയാണ് പുതിയ ചാർജുകൾ രൂപതാ അധിക്യതരും ജനപ്രതിനിധികളും നാട്ടുകാരുമായ മറ്റുനിരവധിപ്പേർക്കെതി രെ ചുമത്താൻ വനംവകുപ്പ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

ഇത്തരം നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. നിലവിൽ വനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾക്ക് പുറമെ വനംവകുപ്പിൻ്റെ ഇത്തരം നടപടികൾ തുടരുന്നത് വലിയ ജനരോഷത്തിന് വഴിവയ്ക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ വനംവകുപ്പിൻ്റെ ജനദ്രോഹപരമായ നീക്കങ്ങൾക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും ഈ വിഷയത്തിൽ നേരിട്ട് ഇടപെടുകയും വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്തുകയും ചെയ്യണമെന്ന് കോതമംഗലം രൂപത ജാഗ്രത സമിതി ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.