നിലമ്പൂര്‍ അങ്കത്തട്ടില്‍ അന്‍വറും; നാളെ പത്രിക സമര്‍പ്പിക്കും: മത്സരം തൃണമൂല്‍ ചിഹ്നത്തില്‍

നിലമ്പൂര്‍ അങ്കത്തട്ടില്‍ അന്‍വറും; നാളെ പത്രിക സമര്‍പ്പിക്കും: മത്സരം തൃണമൂല്‍ ചിഹ്നത്തില്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കും. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പൂവും പുല്ലും ചിഹ്നത്തിലാണ് അന്‍വര്‍ മത്സരിക്കുന്നത്.

യുഡിഎഫ് എടുത്ത തീരുമാനം പോലും സതീശന്‍ നടപ്പാക്കിയില്ലെന്നും നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ലെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫിനെ സഹായിക്കുന്ന സമീപനമാണ് താന്‍ സ്വീകരിച്ചത്. യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നോട് ആലോചിച്ചില്ലെന്നും അദേഹം പറഞ്ഞു.

പിണറായി വിജയനാണ് വിഡി സതീശനു പിന്നില്‍. അന്‍വറിനെ കൂട്ടുപിടിക്കരുതെന്ന് പിണറായി ആവശ്യപ്പെട്ടു. അജിത് കുമാറിനെ ഡിജിപി ആക്കാനുളള നീക്കത്തെ സതീശന്‍ എതിര്‍ത്തില്ല. വി.ഡി സതീശന്റെ നേതൃത്വത്തിലെ ഹരിത എംഎല്‍എ പ്രവര്‍ത്തമാണ് മലയോര മേഖലയില്‍ യുഡിഎഫിനെ തകര്‍ത്തത്.

രാഹുല്‍ മാങ്കൂട്ടത്തിലുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയായിരുന്നു. കാത്തിരിക്കാന്‍ രാഹുല്‍ പറഞ്ഞു. രാഹുലും പിണറായിസത്തിന്റെ ഇരയാണെന്നും അന്‍വര്‍ പറഞ്ഞു.

പിണറായിസത്തെ അവസാനിപ്പിക്കാന്‍ ഷൗക്കത്തിന് കഴിയില്ല. ഷൗക്കത്തിനെതിരെ ശക്തമായ ജനവികാരമുണ്ട്. ഷൗക്കത്തിന് മുസ്ലീം വിഭാഗത്തിന്റെ പിന്തുണയില്ല. അയാളുടെ സിനിമകള്‍ മുസ്ലീം സമുദായത്തിനെതിരായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഷൗക്കത്തിനെ എതിര്‍ത്തത്.

ഷൗക്കത്ത് ഒരിക്കലും ജയിക്കില്ല. ഷൗക്കത്ത് തോല്‍ക്കുന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ എന്തിന് പിന്തുണ നല്‍കണം. മുസ്ലീം വിഷയങ്ങളില്‍ ഷൗക്കത്ത് ഒന്നും മിണ്ടുന്നില്ല. എം സ്വരാജിന്റെ മതേതര നിലപാടുകള്‍ കാപട്യമാണ്. ഹിന്ദുവോട്ടുകള്‍ സ്വരാജിന് എതിരാണ്. ശബരിമല വിഷയത്തിലെ നിലപാട് ഇന്നും മറന്നിട്ടില്ല.

തന്റെ ജീവന്‍ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈയിലാണ്. മലയോര കര്‍ഷകര്‍ക്ക് വേണ്ടിയിട്ടാണ് താന്‍ ഈ പോരാട്ടം മുഴുവന്‍ നടത്തിയത്. മലയോര മേഖല തനിക്കൊപ്പമാണ്. അവര്‍ക്ക് വേണ്ടിയിട്ടാണ് തന്റെ പോരാട്ടമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.