റഷ്യന്‍ വ്യോമ താവളത്തില്‍ വന്‍ ഡ്രോണ്‍ ആക്രമണം; 40 യുദ്ധ വിമാനങ്ങള്‍ തകര്‍ത്തതായി ഉക്രെയ്ന്‍

റഷ്യന്‍ വ്യോമ താവളത്തില്‍ വന്‍ ഡ്രോണ്‍ ആക്രമണം; 40 യുദ്ധ വിമാനങ്ങള്‍ തകര്‍ത്തതായി ഉക്രെയ്ന്‍

കീവ്: റഷ്യന്‍ വ്യോമതാ വളങ്ങള്‍ക്ക് നേരെ ഉക്രെയ്‌നിന്റെ വന്‍ ഡ്രോണ്‍ ആക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ ഉക്രെയ്ന്‍ ശക്തമായ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പതോളം റഷ്യന്‍ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു.

ഉക്രെയ്‌നിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ചിട്ടുള്ള ടിയു -95, ടിയു -22 സ്ട്രാറ്റെജിക് ബോംബറുകള്‍ അടക്കം ആക്രമിച്ചതായാണ് ഉക്രെയ്ന്‍ സുരക്ഷാ ഏജന്‍സികള്‍ അവകാശപ്പെടുന്നത്. ഞായറാഴ്ച ഉക്രെയ്‌നിലെ സൈനിക പരിശീലന കേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. റഷ്യയുടെ ആക്രമണത്തില്‍ 12 പേര്‍ മരിക്കുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഉക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണം റഷ്യയിലെ ഗവര്‍ണര്‍ സ്ഥിരീകരിച്ചു. ഒലെന്യ വ്യോമതാവളത്തിന് സമീപം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും കനത്ത പുക ഉയരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് ഒലെന്യയിലേത്. ബെലായ വ്യോമതാവളവും ആക്രമിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യക്ക് നേരെ ഉക്രെയ്ന്‍ നടത്തുന്ന ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നാണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.