തലയില്‍ വന്നേക്കുമായിരുന്ന പേര് ദോഷത്തിന് ബിജെപി തന്നെ തടയിട്ടു; നിലമ്പൂരില്‍ മോഹന്‍ ജോര്‍ജ്, സ്ഥാനാര്‍ഥി പ്രഖ്യാപനം അവസാന ലാപ്പില്‍

തലയില്‍ വന്നേക്കുമായിരുന്ന പേര് ദോഷത്തിന് ബിജെപി തന്നെ തടയിട്ടു; നിലമ്പൂരില്‍ മോഹന്‍ ജോര്‍ജ്, സ്ഥാനാര്‍ഥി പ്രഖ്യാപനം അവസാന ലാപ്പില്‍

തിരുവനന്തപുരം: മത്സരിക്കാതെ മാറി നിന്നാല്‍ തലയില്‍ വന്നുവീണേക്കാവുന്ന പേര് ദോഷത്തിന് ഒടുവില്‍ ബിജെപി തന്നെ തടയിട്ടു. ദിവസങ്ങളായുള്ള ആശയക്കുഴപ്പം തീര്‍ത്താണ് നിലമ്പൂരില്‍ മോഹന്‍ ജോര്‍ജിലേക്ക് സ്ഥാനാര്‍ഥിത്വം എത്തുന്നത്.

അനാവശ്യ തിരഞ്ഞടുപ്പെന്ന് പറഞ്ഞ് ഒന്നുകില്‍ മത്സരിക്കാതിരിക്കുക, മത്സരിക്കണമെന്ന് ദേശീയ ഘടകം നിര്‍ബന്ധിച്ചാല്‍ ബിഡിജെഎസിന് സീറ്റ് ഇതായിരുന്നു സംസ്ഥാന ബിജെപിയുടെ ലൈന്‍. എന്‍ഡിഎക്ക് സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ വോട്ടുമറിക്കല്‍ ആരോപണം ബിജെപിക്ക് നേരിടേണ്ടി വരും എന്നതായിരുന്നു ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയ ആശങ്ക.

മത്സരത്തിനിറങ്ങാം എന്ന ധാരണ രൂപപ്പെട്ടതോടെ 2016 ല്‍ കളത്തിലുണ്ടായിരുന്ന ബിഡിജെഎസിന് സീറ്റ് നല്‍കാം എന്നായി. എന്നാല്‍ ബിഡിജെഎസിന്റെ സമ്മതം വൈകിയതോടെ വീണ്ടും അനിശ്ചിതത്വമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖര്‍ മൂന്ന് പേരുടെ പട്ടിക തയ്യാറാക്കി കേന്ദ്ര ഘടകത്തിന്റെ അനുമതി തേടി. മോഹന്‍ ജോര്‍ജിന് പുറമേ, ന്യൂനപക്ഷമോര്‍ച്ച നേതാവ് അജി തോമസ്, 2016 ല്‍ മത്സരിച്ച ബിഡിജെഎസിലെ ഗിരീഷ് എന്നിവരായിരുന്നു പട്ടികയില്‍ ഇടംനേടിയത്.

ബിജെപി മത്സരിച്ചാല്‍ സ്ഥാനാര്‍ഥി ക്രൈസ്തവ വിഭാഗത്തില്‍ നിന്നാകണം എന്നായിരുന്നു കേന്ദ്ര ഘടകത്തിന്റെ നിര്‍ദേശം. ഈഴവ സ്ഥാനാര്‍ഥിയാണെങ്കില്‍ ബിഡിജെഎസ് മത്സരിക്കണം. ബിജെപി മത്സരിച്ചാല്‍ പുറത്തുനിന്നുള്ള ആളാണെങ്കില്‍ പോലും താമരചിഹ്നത്തില്‍ മത്സരിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ നിലപാടെടുത്തു. അതിനാലാണ് മോഹന്‍ ജോര്‍ജിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. മറ്റ് രണ്ട് മുന്നണികളും ക്രൈസ്തവരെ തഴഞ്ഞെന്നും തങ്ങള്‍ അവരെ പരിഗണിച്ചെന്നുമുള്ള വാദമാണ് ബിജെപി ഉന്നയിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.